ജി. സുധാകരൻ ഇടഞ്ഞുതന്നെ; തോട്ടപ്പള്ളി പാലം ഉദ്ഘാടനത്തിൽ പങ്കെടുത്തേക്കില്ല
അനുനയ നീക്കങ്ങളുടെ ഭാഗമായി പാലം ഉദ്ഘാടന പരിപാടിയിലേക്ക് ജി.സുധാകരനെ ക്ഷണിച്ചിരുന്നു
ആലപ്പുഴ: പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി തുടർന്ന് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ.തോട്ടപ്പള്ളി പാലം ഉദ്ഘാടനത്തിൽ ക്ഷണിച്ചെങ്കിലും സുധാകരൻ പങ്കെടുത്തേക്കില്ല. അനുനയ നീക്കങ്ങളുടെ ഭാഗമായി പാലം ഉദ്ഘാടന പരിപാടിയിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് പാലം ഉദ്ഘാടനം.നാലര വർഷത്തിന് ശേഷം ആദ്യമായി സർക്കാർ പരിപാടിയിൽ ജി.സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ പോസ്റ്ററിലാണ് ചിത്രം ചേർത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു സർക്കാർ പരിപാടികളിലേക്കും സുധാകരന് ക്ഷണമുണ്ടാകാതിരുന്നത് വലിയ ചർച്ചാവിഷയമായിരുന്നു. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ 50 കോടി ചിലവഴിച്ച് നിർമിച്ചതാണ് നാലുചിറ പാലം. അക്കാലയളവിൽ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിരുന്നുവെങ്കിലും സർക്കാർ പരിപാടികളുടെ പോസ്റ്ററുകളിൽ നിന്ന് സുധാകരനെ അവഗണിക്കുകയായിരുന്നു. സമീപകാലത്ത് പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിനായി നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പോസ്റ്ററിൽ ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്.
അതേസമയം, സിപിഎമ്മും-സിപിഐയും സംയുക്തമായി നടത്തുന്ന പുന്നപ്ര വയലാർ രക്തസാക്ഷിദിനാചരണത്തിൽ സുധാകരൻ പങ്കെടുത്തു. ഹിന്ദു വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാജ്യത്ത് സിപിഐക്കും സിപിഎമ്മിനും മാത്രമെ സാധിക്കുവെന്ന് സുധാകരൻ പറഞ്ഞു.
പ്രായത്തിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ മുതൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതികരണവുമായി ജി.സുധാകരൻ രംഗത്തു വന്നിരുന്നു. തനിക്കെതിരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ആക്രമണത്തിന് പിന്നിൽ അമ്പലപ്പുഴയിൽ നിന്നുള്ള ഒരു ജനപ്രതിനിധിയാണെന്നും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതൃത്വത്തിലുള്ള ചിലർ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അക്രമത്തിന് പിന്തുണ നൽകി എന്നും ജി.സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു.