രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനാണ് ജോർജ് പ്രസ്താവന ആവർത്തിച്ചത്: പ്രോസിക്യൂഷൻ

പിസിജോർജിന്റെ ജാമ്യാപേക്ഷ രാവിലെ 10.15 നാണ് പരിഗണിക്കുന്നത്.

Update: 2022-05-26 01:09 GMT
Editor : afsal137 | By : Web Desk
Advertising

രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനാണ് ജോർജ് വിദ്വേഷ പരാമർശം ആവർത്തിച്ചതെന്ന് പ്രോസിക്യൂഷൻ. വെണ്ണലയിൽ പി സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമാന്നെും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഗൂഢാലോചന തെളിയിക്കാൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. ജാമ്യ വ്യവസ്ഥകൾ ജോർജ് ലംഘിച്ചുവെന്നും വെറുതെ വിട്ടാൽ സമാന കുറ്റങ്ങൾ ആവർത്തിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ പി സി ജോർജിനെ ഏഴ് മണിക്ക് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പിസിജോർജിന്റെ ജാമ്യാപേക്ഷ രാവിലെ 10.15 നാണ് പരിഗണിക്കുന്നത്. ഇന്നലെ അർധരാത്രിയാണ് പിസി ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം എആർ ക്യാന്പിൽ എത്തിച്ചത്.

ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മർദമുണ്ടായി. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മെയ് ഒന്നിനാണ് പി സി ജോർജ്ജിന് കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോർജ്ജ് വിദ്വേഷ പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. ഇതിൽ വിശദമായ വാദം കേട്ട കോടതി പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.

ജാമ്യത്തിലിരിക്കെ വെണ്ണലയിൽ പിസി ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ പി സി ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു .

ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും മജിസ്‌ട്രേറ്റ് അനുമതി നൽകി. പിന്നാലെ വെണ്ണല കേസിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായ പിസി ജോർജ്ജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News