വീണ്ടും ഗവർണർ-സർക്കാർ പോര്; ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ നിയമനടപടിക്ക് ആലോചന

വഴക്കിടാനാണ് താൽപര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്ന ഗവർണറുടെ വാക്കുകളെ പോരിനുള്ള ക്ഷണമായിട്ടാണ് സർക്കാർ കാണുന്നത്.

Update: 2023-10-23 01:00 GMT
Advertising

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ പ്രതിസന്ധി തുടരാനാണ് ഗവർണറുടെ നീക്കമെങ്കിൽ നിയമപരമായ നീക്കം വേഗത്തിലാക്കാൻ സർക്കാരിന്റെ ആലോചിക്കുന്നു. വഴക്കിടാനാണ് താൽപര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്ന ഗവർണറുടെ ഇന്നലത്തെ വാക്കുകളെ പോരിനുള്ള ക്ഷണമായിട്ടാണ് സർക്കാർ കാണുന്നത്. ഇതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെതുപോലെ ഗവർണർ-സർക്കാർ നേരിട്ട് പോര് കേരളത്തിലും ഉണ്ടാകും.

പിന്നോട്ട് പോകാൻ തയ്യാറല്ലെന്ന നിലപാടിലാണ് ഗവർണർ. മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഭരണപരമായ കാര്യങ്ങൾ തന്നോട് പറയുന്നില്ലെന്ന അതൃപ്തിയും ഗവർണറുടെ വാക്കുകളിലുണ്ട്. എന്നാൽ ബില്ലുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രി ഗവർണർക്ക് നേരിട്ട് വിശദീകരണം നൽകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. വകുപ്പിന്റെ ചുമതയുള്ള മന്ത്രിമാർ വിശദീകരണം നൽകിയാൽ മതിയാകും. ഗവർണറുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. അതിനാൽ ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.

ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരം ചെയ്യേണ്ട ചുമതല ഗവർണർ ചെയ്യുന്നുണ്ടോ എന്നുള്ളതാണ് സർക്കാരിന്റെ ചോദ്യം. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ ഭരണഘടനയിൽ സമയം പറഞ്ഞിട്ടില്ലെങ്കിലും അതിനെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ പാടില്ലെന്ന് സുപ്രിംകോടതി ഉത്തരവിറക്കിയിട്ടുണ്ട്. തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങൾ സമീപിച്ചപ്പോൾ സുപ്രിംകോടതിയുടെ നിലപാട് ഇതായിരുന്നു. ഇതൊന്നും അംഗീകരിക്കാൻ കേരളത്തിലെ ഗവർണർ തയ്യാറാകുന്നില്ല എന്നുള്ളതാണ് സർക്കാരിന്റെ പരാതി. അതുകൊണ്ട് ഇത്രയും കാലം വാക്കാൽ പറഞ്ഞുകൊണ്ടിരുന്ന കാര്യം പ്രാവർത്തികമാക്കാനാണ് സർക്കാർ നീക്കം. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടില്ലെന്ന് കാട്ടി സുപ്രിംകോടതിയെ സർക്കാർ ഉടനടി സമീപിക്കും. മുതിർന്ന അഭിഭാഷകൻ കെ. കെ വേണുഗോപാലായിരിക്കും സർക്കാരിനുവേണ്ടി ഹാജരാവുക.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News