'ഗുരുപൂജ നമ്മുടെ സംസ്കാരമാണ്, എന്താണ് തെറ്റ്'?; പാദപൂജ ചെയ്യിക്കുന്നതിനെ ന്യായീകരിച്ച് ഗവർണർ,മറുപടിയുമായി കെഎസ്‍യു
സംസ്കാരങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും ഗവർണർ
തിരുവനന്തപുരം: സ്കൂളുകളിൽ കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യിക്കുന്നതിനെ ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ.ഗുരുപൂജ നമ്മുടെ സംസ്കാരമാണ്.സംസ്കാരങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും തിരുവനന്തപുരം ബാലരാമപുരത്ത് ബാലഗോകുലം അൻപതാമത് വാർഷിക സമ്മേളനത്തിൽ ഗവർണർ പറഞ്ഞു.
സംസ്ഥാനത്ത് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ പാദപൂജ നടത്തിയ സംഭവങ്ങളെ ന്യായീകരിച്ചാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രംഗത്തെത്തിയിരിക്കുന്നത്.
ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്.ഗുരുപൂജയെ എതിർക്കുന്നവർ കുട്ടികളെ സംസ്കാരവും പൈതൃകവും പഠിപ്പിക്കാത്തവരാണ്. ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്കാരവും ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവർണറുടെ പരാമർശത്തിനെതിരെ കെഎസ്‍യു രംഗത്തെത്തി. പാദപൂജ ആർഎസ്എസ് സംസ്കാരമാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഗവർണറല്ല ആരു പറഞ്ഞാലും ഈ പ്രവൃത്തിയെ അംഗീകരിക്കാൻ കഴിയില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
അതേസമയം, ആലപ്പുഴയിലെ പാദപൂജ വിവാദത്തിൽ സിപിഎം - ബിജെപി രാഷ്ട്രീയ പോര് തുടരുകയാണ്.പാദപൂജ നടന്ന മാവേലിക്കര ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യപീഠം സ്‌കൂളിന് മുന്നിൽ പ്രകോപന മുദ്രാവാക്യങ്ങളുമായി ഇരു വിഭാഗവുമെത്തി. സ്‌കൂളിലേക്ക് നാളെ ഡിവൈഎഫ്ഐയും എഐഎസ്എഫും മാർച്ച്‌പ്രഖ്യാപിച്ചതോടെ സ്‌കൂളുകൾക്ക് സംരക്ഷണം നൽകുമെന്ന് ബിജെപിയും പ്രഖ്യാപിച്ചു.