ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദം: ഗവര്‍ണര്‍ വിശദീകരണം തേടും

സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

Update: 2023-01-31 13:59 GMT
Advertising

തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിൽ ഗവര്‍ണര്‍ കേരള സര്‍വകലാശാലയോട് വിശദീകരണം തേടും. സര്‍വകലാശാലയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടാനാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നീക്കം. ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദത്തില്‍ രാജ്ഭവന് ലഭിച്ച പരാതികള്‍ ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് കൈമാറും.

ചിന്തയുടെ പ്രബന്ധത്തിലെ പിഴവുകൾ, ചില ഭാഗങ്ങൾ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണ് എന്നിവ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍വകലാശാലയും നീക്കം തുടങ്ങി.

പ്രബന്ധം വിദഗ്ധ സമിതിയെ കൊണ്ട് നേരിട്ട് പരിശോധിപ്പിക്കാനാണ് സര്‍വകലാശാലയുടേയും നീക്കം. വിദഗ്ധാഭിപ്രായം കൂടി തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു. വിവാദമായ ഗവേഷണ പ്രബന്ധം നേരിട്ട് പരിശോധിക്കാനാകും സർവകലാശാലയുടെ നീക്കം.

ചിന്തയുടെ ഗൈഡ് ആയിരുന്ന പ്രൊ വി.സി ഡോ. പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണം, എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണം എന്നീ ആവശ്യങ്ങളും പരാതിയിലുണ്ട്.

പ്രബന്ധത്തിൽ ചങ്ങമ്പുഴ എഴുതിയ വാഴക്കുല എന്ന കൃതിയുടെ രചയിതാവായി വൈലോപ്പിള്ളിയെ സമർഥിച്ചതാണ് ആദ്യം വിവാദമായത്. പിന്നാലെ കോപ്പിയടി ആരോപണം കൂടി ഉയർന്നത് ചിന്തയെ കൂടുതൽ വെട്ടിലാക്കി. നവ ലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News