ഓർഡിനൻസിൽ ഒപ്പിടാതിരുന്ന ഗവർണറുടെ നടപടി അസാധാരണം: മന്ത്രി പി. രാജീവ്

''ഗവർണറുടെ നടപടിയിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയുന്നില്ല''

Update: 2022-08-09 09:00 GMT
Advertising

തിരുവനന്തപുരം: ഓർഡിനൻസിൽ ഒപ്പിടാതിരുന്ന ഗവർണറുടെ നടപടി അസാധാരണമെന്ന് മന്ത്രി പി രാജീവ്. ഗവർണർ ഭരണഘടന ഉത്തരവാദിത്വം നിർവഹിച്ചില്ല. നടപടിയിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് മന്ത്രിസഭ പാസാക്കിയ 11 ഓർഡിനൻസുകളാണ് റദ്ദായത്. വിവാദമായ ലോകായുക്ത നിയമഭേദഗതി അടക്കമുള്ള ഓർഡിനൻസുകൾ പുതുക്കാനാണ് ഗവർണർ തയ്യാറാകാതിരുന്നത്. നിയമസഭ ചേർന്നിട്ടും ഓർഡിനൻസുകൾ നിയമമാക്കാത്തതിലുള്ള അതൃപ്തിയെ തുടർന്നാണ് ഒപ്പിടാൻ ഗവർണർ തയ്യാറാകാതിരുന്നത്. വിസി നിയമനങ്ങളിൽ ഗവർണറുടെ അധികാരങ്ങൾ കുറയ്ക്കാനുള്ള ഓർഡിനൻസ് സർക്കാർ തയ്യാറാക്കുന്നതിലുള്ള അതൃപ്തിയും ഒപ്പിടാതിരിക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ്എടുത്ത് കളഞ്ഞ് കൊണ്ടുള്ള ഓർഡിനൻസും റദ്ദാക്കപ്പെട്ടിട്ടുണ്ട്. അതായത് ഇന്ന് മുതൽ പുതിയ നിയമം വരുന്നത് വരെ ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് ഉപയോഗിച്ച് ജനപ്രതിനിധിയെ അയോഗ്യരാക്കാനുള്ള ശുപാർശ മുഖ്യമന്ത്രിക്കും ഗവർണർക്കും നൽകാൻ ലോകായുക്തയ്ക്ക് കഴിയും.

പ്രധാനപ്പെട്ട ഓർഡിനൻസുകൾ റദ്ദായ പ്രത്യേക സാഹചര്യം സർക്കാർ ഗൗരവമായിട്ടാണ് കാണുന്നത്. മന്ത്രിസഭയോഗം ചേർന്ന് ഓർഡിനൻസ് പരിഗണിച്ച് ഗവർണർക്ക് വീണ്ടും അയക്കാം.ഇല്ലെങ്കിൽ നിയമസഭസമ്മേളനം ചേർന്ന് നിയമമാക്കി മാറ്റണം. ഇതിൽ ഏത് നടപടി സ്വീകരിക്കണമെന്നകാര്യത്തിൽ വരും ദിവസങ്ങളിൽ സർക്കാർ തീരുമാനമെടുക്കും.ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും ഓർഡിനൻസുകൾ പുതുക്കാൻ ഗവർണർ തയ്യാറാകാതിരുന്നതിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News