സ്കൂള്‍ തുറന്നാല്‍ തുടക്കത്തില്‍ 'ഹാപ്പിനെസ്' ക്ലാസുകള്‍; ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും.

Update: 2021-09-30 16:23 GMT
Editor : Suhail | By : Web Desk
Advertising

സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോള്‍ നേരിട്ട് അധ്യയനത്തിലേക്ക് കടക്കേണ്ടെന്ന് നിർദ്ദേശം. ആദ്യ ദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകൾ നടത്തണം. ആദ്യ മാസം ഹാജറും യൂണിഫോമും നിർബന്ധം ആക്കില്ല.

വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗത്തിലാണ് നിർണായക നിർദ്ദേശങ്ങൾ ഉയർന്നത്. ഒരു ഷിഫ്റ്റിൽ 25 മുതൽ 30 ശതമാനം വരെ വിദ്യാർഥികൾ, സ്കൂൾ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളിൽ ഹാപ്പിനെസ് കരിക്കുലം സ്വീകരിച്ച് കലാകായിക മേഖലക്ക് പ്രാധാന്യം നൽകും.

പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട ബ്രിഡ്ജ് സിലബസ് തയ്യാറാക്കണമെന്നും നിർദ്ദേശമുയർന്നു. യുവജന സംഘടനകളുമായും പൊതുവിദ്യാഭ്യാസ മന്ത്രി ആശയവിനിമയം നടത്തി. ശനിയാഴ്ച വിദ്യാര്‍ത്ഥി സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും യോഗം ചേരും. ഈ യോഗങ്ങൾക്ക് ശേഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും.

അതേസമയം, അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്. നവംബ‍ർ ഒന്നിന് സ്കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്സിനേഷൻ ഫോക്കസ് അധ്യാപകരിലേക്ക് മാറ്റിയിരുന്നു.

മുൻകൂട്ടി രജിസ്ട്രേഷന്‍ ഇല്ലാതെ സ്കൂൾ ജീവനക്കാർ നേരിട്ടെത്തിയാൽ തിരിച്ചറിയൽ കാർഡ് വെച്ചാണ് വാക്സിൻ നൽകുന്നത്. അധ്യാപകരുടെ മാത്രം വാക്സിൻ 93 ശതമാനമെങ്കിലും പിന്നിട്ടെന്നാണ് കണക്ക്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News