'ഹെലികോപ്റ്റര്‍ മുനവ്വറലി തങ്ങളുടെ സുഹൃത്ത് സൗജന്യമായി നല്‍കിയത്'; വിവാദങ്ങളില്‍ പി.കെ ഫിറോസ്

മൂന്നാറിലെ റിസോര്‍ട്ടില്‍ പതിനായിരം രൂപയുള്ള മുറികളാണ് താമസത്തിന് ഉപയോഗിച്ചതെന്ന വാര്‍ത്തയും ഫിറോസ് നിഷേധിച്ചു

Update: 2022-01-19 09:52 GMT
Editor : ijas
Advertising

മുസ്‌ലിം യൂത്ത് ലീഗ് മൂന്നാറില്‍ ചേര്‍ന്ന നേതൃ ക്യാമ്പിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് വിവാദമായതോടെ വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഒരു പിതൃശൂന്യ വാട്സ്അപ്പ് കുറിപ്പിനെ ആധാരമാക്കിയാണ് വാര്‍ത്ത തയ്യാറാക്കിയതെന്നും മുനവ്വറലി തങ്ങളുടെ സുഹൃത്ത് സൗജന്യമായി ഒരുക്കിയ യാത്രയെയാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്നും പി.കെ ഫിറോസ് പറഞ്ഞു.

മൂന്നാറിലെ റിസോര്‍ട്ടില്‍ പതിനായിരം രൂപയുള്ള മുറികളാണ് താമസത്തിന് ഉപയോഗിച്ചതെന്ന വാര്‍ത്തയും ഫിറോസ് നിഷേധിച്ചു. കേവലം രണ്ടായിരം രൂപയിൽ താഴെ വാടക കൊടുത്ത് ആറും ഏഴും ആളുകൾ ഒരു റൂമിൽ താമസിച്ചാണ് യഥാർത്ഥത്തിൽ എക്സിക്യൂട്ടിവ് ക്യാമ്പ് നടത്തിയതെന്ന് ഫിറോസ് പറഞ്ഞു.

പി.കെ ഫിറോസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

മുസ്‌ലിം യൂത്ത് ലീഗിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതിന് ശേഷം ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി മൂന്നാറിൽ മൂന്നു ദിവസത്തെ എക്സി.ക്യാമ്പ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി കൊല്ലത്തും വയനാട്ടിലും ബാംഗ്ലൂരിലും സംഘടിപ്പിച്ച ക്യാമ്പുകളാണ് യുവജനയാത്ര, വൈറ്റ്ഗാർഡ്, ആസ്ഥാന മന്ദിരം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ സംഘടനക്ക് സമ്മാനിച്ചത്.

മൂന്നു ദിവസത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതികൾക്കാണ് സംസ്ഥാന കമ്മിറ്റി രൂപം നൽകിയത്. സംഘടനാ സംവിധാനം കാര്യക്ഷമമാക്കുന്നതിനും കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആർഷിക്കുന്നതിനുമൊക്കെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഒപ്പം സമകാലിക വിഷയങ്ങളിൽ ക്യാംപയിനിംഗിനും യൂത്ത് ലീഗ് നേതൃത്വം നൽകുകയാണ്.

ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കാൻ അടുത്ത ആഴ്ച മുതൽ ജില്ലകളിൽ റിപ്പോർട്ടിംഗ് നടക്കും. സംസ്ഥാന ഭാരവാഹികളാണ് ജില്ലകളിൽ ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കുക. പ്രവർത്തന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ കർമ്മ നിരതരാവണമെന്നഭ്യർത്ഥിക്കുകയാണ്.

**************************

ഇതിനിടയിൽ മൂന്നാറിലേക്ക് യൂത്ത് ലീഗ് നേതാക്കൾ വൻതുക മുടക്കി ഹെലികോപ്റ്ററിൽ യാത്ര ചെയ്തു എന്ന് ഏഷ്യാനെറ്റ് കണ്ടെത്തിയിരിക്കുന്നു. ഒരു പിതൃശൂന്യ വാട്സ്അപ്പ് കുറിപ്പാണ് ഏഷ്യാനെറ്റ് ആധാരമാക്കിയത്. മുനവ്വറലി തങ്ങളുടെ സുഹൃത്ത് സൗജന്യമായി ഒരുക്കിയ യാത്രയെയാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്.

പതിനായിരം രൂപ റൂമിന് ദിവസ വാടകയുള്ള സ്ഥലത്ത് ക്യാമ്പ് നടത്തി എന്നാണ് മറ്റൊരു കണ്ടെത്തൽ. കേവലം രണ്ടായിരം രൂപയിൽ താഴെ വാടക കൊടുത്ത് ആറും ഏഴും ആളുകൾ ഒരു റൂമിൽ താമസിച്ചാണ് യഥാർത്ഥത്തിൽ എക്സി. ക്യാമ്പ് നടത്തിയത്.

ഇത്തരം കള്ള വാർത്തകൾ കൊടുക്കുന്ന മാധ്യമ പ്രവർത്തകരോട് ഒരഭ്യർത്ഥനയുണ്ട്. നിങ്ങൾ ന്യൂസ് റൂമിൽ നിന്ന് പുറത്തിറങ്ങി മേലനങ്ങി പണിയെടുക്കണം. എന്നാലെ വസ്തുനിഷ്ടമായ വാർത്തകൾ ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ ആരോ എഴുതി വിടുന്ന വാട്സ്അപ്പ് കുറിപ്പ് പോലും വാർത്തയാക്കി ഇങ്ങിനെ സ്വയം പരിഹാസ്യരാവേണ്ടി വരും.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News