Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
2014-15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ 10 വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല. ചെലവഴിച്ച പണത്തിന് പലതിലും വൗച്ചര്‍ ഇല്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇനിയും സ്ഥിരീകരിക്കാനായില്ല. ഡിജിറ്റല്‍ യുഗത്തിലും ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് കടലാസ് രജിസ്റ്ററാണെന്നും ഇതില്‍ അഴിമതി നടത്താന്‍ വലിയ സാധ്യതയുണ്ടെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.
ഈ മാസം 30ന് സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്നാണ് ഹൈക്കോടതി നിർദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അക്കൗണ്ട് ഡിജിറ്റൈസേഷന്‍ അനിവാര്യമാണെന്നും ആധുനികവത്കരണത്തിന്റെ വിശദ കര്‍മ്മപദ്ധതി നല്‍കാനും ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നൽകി.