ത്രിപുരയിലെ ഹിന്ദുത്വ അക്രമം: ബിജെപി ഇതര പാര്‍ട്ടികളുടെ നിശബ്ദത വേദനാജനകം: എസ്.ഡി.പി.ഐ

''ഈ പാര്‍ട്ടികളുടെ ഫാഷിസ്റ്റ് വിരുദ്ധത അധികാര രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നു, സംഘപരിവാറിന്‍റെ മുഖ്യ ശത്രുവായ മുസ്‍ലിംകള്‍ക്ക് നേരെയുള്ള ഫാഷിസ്റ്റ് ആക്രമണം അവര്‍ക്ക് പ്രശ്നമല്ല''

Update: 2021-10-28 16:34 GMT
Editor : ijas

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി ഇതര സാമ്പ്രദായിക പാര്‍ട്ടികള്‍ ത്രിപുരയിലെ ഹിന്ദുത്വ അക്രമത്തില്‍ കൈക്കൊള്ളുന്ന മൗനം വേദനാജനകമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസി. ത്രിപുരയില്‍ മുസ്‍‌ലിംകള്‍ക്കെതിരായ വലതുപക്ഷ ഫാഷിസ്റ്റ് അക്രമം അങ്ങേയറ്റം ദയനീയവും അപലപനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിന് നേരെ നടന്ന അക്രമങ്ങള്‍ക്ക് പ്രതികാരമായി റിപോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന ഈ പാര്‍ട്ടികളുടെ നിലപാട് ലജ്ജാകരമാണ്. ഈ പാര്‍ട്ടികളുടെ ഫാഷിസ്റ്റ് വിരുദ്ധത അധികാര രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നു, സംഘപരിവാറിന്‍റെ മുഖ്യ ശത്രുവായ മുസ്‍ലിംകള്‍ക്ക് നേരെയുള്ള ഫാഷിസ്റ്റ് ആക്രമണം അവര്‍ക്ക് പ്രശ്നമല്ല.

Advertising
Advertising

ഫാഷിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള മുസ്‍ലിംകളുടെ ഇന്നത്തെ ഭീകരമായ അവസ്ഥയിലും ഫാഷിസ്റ്റ് വിരുദ്ധ പാര്‍ട്ടികള്‍ അവരെ വെറും വോട്ട് ബാങ്കായി കണക്കാക്കുകയാണ്. മുസ്‍ലിംകള്‍ക്ക് വേണ്ടി അവര്‍ ഉയര്‍ത്തുന്ന സംരക്ഷക മുദ്രാവാക്യങ്ങള്‍ മുസ്‍ലിം വോട്ടുകള്‍ ശേഖരിക്കാനുള്ള വെറും നാടകമാണ്. കഴിഞ്ഞയാഴ്ച ദുര്‍ഗാപൂജ ഉത്സവത്തിനിടെ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ത്രിപുരയിലെ ഹിന്ദുത്വ വലതുപക്ഷ ഫാഷിസ്റ്റ് ശക്തികള്‍ ആരംഭിച്ച അക്രമം, എല്ലാം നിയന്ത്രണവിധേയമാണെന്ന് പൊലിസ് അവകാശപ്പെടുമ്പോഴും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ബംഗ്ലാദേശിലെ അതിക്രമത്തില്‍ കുറ്റവാളികള്‍ക്കെതിരെ കേസെടുക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഒരു ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹത്തിന് ചുവട്ടില്‍ വിശുദ്ധ ഖുര്‍ആന്‍ വെച്ചതിന് എതിരേയുള്ള മതനിന്ദയുടെ പ്രതികരണമായാണ് ബംഗ്ലാദേശില്‍ അക്രമം നടന്നതെന്നാണ് റിപോര്‍ട്ട്. ദുര്‍ഗാ പൂജ അക്രമത്തിന് ശേഷം ബംഗ്ലാദേശ് സര്‍ക്കാര്‍ ഹിന്ദു സമൂഹത്തിന് സംരക്ഷണം ഉറപ്പാക്കുകയും നിരവധി അക്രമകാരികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. സമുദായങ്ങള്‍ക്കിടയിലുള്ള ശിഥിലമായ ബന്ധങ്ങള്‍ വീണ്ടെടുക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായിക്കും. ഇന്ത്യയിലെ നേതാക്കള്‍ ഇതില്‍ നിന്ന് പഠിക്കണം.

Full View

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതമോ ജാതിയോ നോക്കാതെ സുരക്ഷിതത്വം നല്‍കേണ്ടത് സര്‍ക്കാരുകളുടെ കടമയാണ്. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ഈ കടമ നിര്‍വഹിക്കാന്‍ ബംഗ്ലാദേശ് ശ്രമിക്കുമ്പോള്‍, നമ്മുടെ സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. സംഘപരിവാര സര്‍ക്കാരില്‍ നിന്ന് ഹിന്ദുത്വ ഗുണ്ടകള്‍ക്ക് പിന്തുണയും സംരക്ഷണവും അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലെങ്കിലും ബിജെപി ഇതര മതേതര കക്ഷികള്‍ തങ്ങളുടെ മൗനം വെടിഞ്ഞ് അക്രമത്തെ അപലപിക്കാനും അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കാന്‍ മുന്നിട്ടിറങ്ങണമെന്നും ഫൈസി ആവശ്യപ്പെട്ടു.   

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News