മീഡിയവൺ ഇംപാക്ട്: തെര. പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി റോഡുപണി മുടങ്ങിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ഭിന്നശേഷിക്കാരന്റെ സഞ്ചാരം മുടങ്ങിയതിൽ ഫറോക്ക് മുനിസിപ്പാലിറ്റി സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു

Update: 2024-04-08 14:35 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി കോഴിക്കോട് കരുവൻതിരുത്തിയിൽ റോഡുപണി മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. ഭിന്നശേഷിക്കാരന്റെ സഞ്ചാരം മുടങ്ങിയതിൽ സംസ്ഥാന കമ്മിഷൻ കേസെടുത്തു. ഫറോക്ക് മുനിസിപ്പാലിറ്റി സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. മീഡിയവൺ വാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ.

ഭിന്നശേഷിക്കാരനും ഹൃദ്‌രോഗിയുമായ വയോധികനു തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം കാരണം സഞ്ചാരസ്വാതന്ത്ര്യം തടസപ്പെട്ടെന്ന പരാതിയിലാണു നടപടി. കരുവൻതുരുത്തി സ്വദേശി കെ.ഇ ഇബ്രാഹിമിന് വഴിയിൽ സ്ലാബിടാത്തതു കാരണം വീടിന് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു പരാതിയിൽ പറയുന്നു. ഫറോക്ക് മുനിസിപ്പാലിറ്റി സെക്രട്ടറി പരാതി പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപേഴ്‌സനും ജുഡിഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കേസ് അടുത്ത മാസം കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.

വഴിയിൽ നിർമിച്ച ഓടക്ക് മുകളിൽ സ്ലാബിടാൻ കരാറായെങ്കിലും തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതു കാരണം പണി തുടങ്ങാനാവുന്നില്ല. പെരുമാറ്റച്ചട്ടം ഇല്ലാതാകുന്ന ജൂൺ ആദ്യവാരം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. നിയമത്തിൽ അയവുവരുത്തി തനിക്ക് ആശുപത്രിയിൽ പോകാനുള്ള സൗകര്യമൊരുക്കി തരണമെമെന്നാണ് ആവശ്യം. മീഡിയവണ്‍ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Full View

Summary: Human Rights Commission registered a case in Kozhikode's Karuvanthiruthy road work stalled due to the election code of conduct

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News