Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: ശബരിമല വിഗ്രഹക്കടത്ത് പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ച് ഡി. മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും. തനിക്ക് സ്വര്‍ണവ്യാപാരം മാത്രമാണ് ഉള്ളതെന്ന് മണി മൊഴി നല്‍കി. പോറ്റിയെ കുറിച്ച് അറിയില്ല. ശബരിമല സ്വര്‍ണക്കൊള്ളയെ കുറിച്ച് കേട്ടുകേള്‍വി മാത്രമെന്നും മണി അന്വേഷണസംഘത്തെ അറിയിച്ചു.
മണിയെ അറിയില്ലെന്ന് പോറ്റിയും മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ ജയിലിലെത്തിയാണ് പോറ്റിയുടെ മൊഴിയെടുത്തത്. ഇറിഡിയം നല്‍കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ ഡി.മണിയും ശ്രീകൃഷ്ണനും പ്രതികളാണെന്ന് കണ്ടെത്തി. കേസിന്റെ വിവരങ്ങളും എസ്‌ഐടി പരിശോധിക്കും. ഡി.മണിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി.മണിയെ ഇന്നലെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചെന്നൈയില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടപെട്ട് ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ ചെന്നൈയിലേക്ക് വിറ്റുവെന്ന് വ്യവസായി മൊഴി നല്‍കിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി അന്വേഷണം മണിയിലേക്ക് എത്തിയത്. ഡി.മണി എന്നത് ഇയാളുടെ യഥാര്‍ഥ പേരല്ല. ദിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകനാണ് ഡി.മണി എന്നറിയിപ്പെടുന്നത്. ഇടനിലക്കാരനായ ഒരു ദിണ്ടിഗല്‍ സ്വദേശിയെക്കൂടി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും മണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും എസ്ഐടി നീക്കം തുടങ്ങിയിട്ടുണ്ട്.