ഇർഷാദ് നന്നായി നീന്തലറിയുന്ന ആൾ, മുങ്ങി മരിക്കില്ല; കൊലപാതകമെന്ന് ബന്ധുക്കൾ

ഇർഷാദിന്റെത് കൊലപാതകമാണെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. വടകര റൂറൽ എസ്.പി കറുപ്പ് സാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Update: 2022-08-05 09:02 GMT

കോഴിക്കോട്: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കൾ. ഇർഷാദ് ചെറുപ്പം മുതൽ നന്നായി നീന്തുന്ന ആളാണ്. ആരോ കൊന്നതാണ്. കേസ് അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ഇർഷാദിന്റെ ബന്ധുവായ റഷീദ് പറഞ്ഞു.

മേപ്പയ്യൂർ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാൽ ഇത് തന്റെ മകന്റെ മൃതദേഹമല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നു. അത് വകവെക്കാതെ ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും റഷീദ് പറഞ്ഞു.

കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇർഷാദിന്റെ മാതാപിതാക്കൾ മകനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കടൽത്തീരത്തുനിന്ന് ലഭിച്ച മൃതദേഹം ഇർഷാദിന്റെതാണെന്ന് സ്ഥിരീകരിച്ചത്. ഇർഷാദിന്റെത് കൊലപാതകമാണെന്ന് തന്നെയാണ് അന്വേഷണസംഘവും പറയുന്നത്. കൊടുവള്ളി സ്വദേശി സ്വാലിഹാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News