സൂംബ; അഭിപ്രായം പറഞ്ഞവരെ വിമർശിച്ചുള്ള 'ലഹരിയെക്കാൾ വലിയ ഭീഷണിയാണെന്ന' വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമെന്ന് ഐഎസ്എം
ചർച്ചകൾ നടത്തും എന്നതും ഒരിക്കലും ഇത് അടിച്ചേൽപ്പിക്കില്ല എന്ന സമീപനവും സ്വാഗതാർഹമാണെന്നും ഐഎസ്എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി
കോഴിക്കോട്: സൂംബയുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയവരെ 'ലഹരിയെക്കാൾ വലിയ ഭീഷണി' എന്ന് വിമര്‍ശിച്ചുള്ള മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന അത്യന്തം പ്രതിഷേധാർഹമാണെന്ന് ഐഎസ്എം.
'വിദ്യാർത്ഥികളുടെ കായികക്ഷമതയും മാനസികോല്ലാസവും വർധിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഒരിക്കലും തങ്ങളെതിരല്ല. മറിച്ച് കൂടിയാലോചനകൾ ഇല്ലാതെ ശാസ്ത്രീയമായ പിൻബലങ്ങൾ ഇല്ലാതെ ലഹരിക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു പ്രത്യേക ഡാൻസ് കൊണ്ടുവരുന്നതിന്റെ സാങ്കത്യത്തെയാണ് മത സംഘടനകൾ ചോദ്യം ചെയ്തത്. അതിനോട് ശത്രുതാപരമായ സമീപനമാണ് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്വീകരിച്ചത്. ഇത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. വിമർശിക്കുന്നവരെ വർഗീയവാദികൾ ആക്കുന്ന ഈ സമീപനം ഫാഷിസ്റ്റുകൾക്ക് സഹായകമാകുന്നതാണ്.
ആടിനെ ആടായും പട്ടിയെ പട്ടിയായും തിരിച്ചറിയാൻ കഴിയുന്നവരാണ് കേരളത്തിലെ മതസംഘടനകൾ. ഈ വിഷയത്തിൽ ചർച്ചകൾ നടത്തും എന്നതും ഒരിക്കലും ഇത് അടിച്ചേൽപ്പിക്കില്ല എന്ന സമീപനവും തികച്ചും സ്വാഗതാർഹമാണെന്നും ഐഎസ്എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി വ്യക്തമാക്കി.
അതേസമയം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സകൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് വ്യക്തമാക്കിയിരുന്നു. സൂംബ ഡാന്‍സിനെതിരായ എതിർപ്പ് ലഹരിയേക്കാൾ വലിയ വിഷമാണെന്നും അത് സമൂഹത്തിൽ വർഗീയത വളർത്തുമെന്നും ശിവൻകുട്ടി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.