മുട്ടിൽ വനം കൊള്ളക്കേസ് അട്ടിമറിക്കാന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടുവെന്ന് റിപ്പോര്‍ട്ട്

സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജൻ പ്രതികൾക്ക് വേണ്ടി ഇടപെട്ടുവെന്നാണ് കണ്ടെത്തൽ

Update: 2021-06-08 02:00 GMT

മുട്ടിൽ വനം കൊള്ളക്കേസ് അട്ടിമറിക്കാന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടുവെന്ന് ഉത്തരമേഖലാ വനം ചീഫ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ട്. സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജൻ പ്രതികൾക്ക് വേണ്ടി ഇടപെട്ടുവെന്നാണ് കണ്ടെത്തൽ. സിസിഎഫ് നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. കൊള്ള അന്വേഷിക്കാന്‍ വനം വിജിലൻസിനെ ചുമതലപ്പെടുത്താന്‍ വനം മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു.

വയനാട്ടിലെ മരംകൊള്ളയുമായി ബന്ധപ്പെട്ട അതിനിര്‍ണായകമായ വിവരങ്ങളാണ് ഉത്തരമേഖലാ വനം ചീഫ് കൺസർവേറ്റര്‍ ഡി.കെ വിനോദ്കുമാര്‍ ഐഎഫ്എസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.15 കോടിയുടെ വീട്ടികൊള്ള കണ്ടുപിടിച്ച സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാർ, മേപ്പാടി റേഞ്ച് ഓഫിസർ എം.കെ.സമീർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി.അഭിലാഷ് എന്നിവരെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെ,കള്ളക്കേസില്‍ കുടുക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. അതിന് വേണ്ടി മേപ്പാടി റേഞ്ച് ഓഫിസറുടെ താൽക്കാലിക ഡ്രൈവര്‍ സി.എസ് ശ്രീകാന്തില്‍ നിന്ന് ഭീഷണിപ്പെടുത്തി കള്ളമൊഴി പറയിപ്പിച്ചത് ഐ.എഫ്.എസുകാരനായ എന്.ടി സാജനാണെന്നാണ് അന്വേഷണ റിപ്പോർട്ട്. നാലു ദിവസം കൊണ്ട് കീഴുദ്യോഗസ്ഥരെ കുടുക്കാനുള്ള കരുക്കൾ നീക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഉണ്ടായിട്ടും എന്‍.ടി സാജനെ വനം വകുപ്പിലെ ഉന്നത പദവിയിലേക്ക് നിയമിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഉന്നത ബന്ധങ്ങളുള്ള കേസിലെ പ്രതികളാണ് ചുക്കാന്‍ പിടിക്കുന്നത്.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News