ഏക സിവിൽകോഡ് സമുദായ പ്രശ്‌നമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്: ജമാഅത്തെ ഇസ്‌ലാമി

"രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഏക സിവിൽകോഡ്"

Update: 2023-07-03 11:53 GMT
Advertising

ഏക സിവിൽ കോഡ് വിഷയത്തെ മുസ്‌ലിം സമുദായ പ്രശ്നമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ജമാഅത്തെ ഇസ്‌ലാമി. രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഏക സിവിൽകോഡ് എന്നും ഇത് മനസ്സിലാക്കാൻ മലയാളികൾക്ക് കഴിയണമെന്നും ജമാഅത്ത് അമീർ പി.മുജീബ് റഹ്മാൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം:

"ഏക സിവിൽകോഡിനായുള്ള സർക്കാർ നീക്കം രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. ഒരു കുടുംബത്തിലെന്തിനാണ് രണ്ട് നിയമമെന്ന് ചോദിക്കുന്ന പ്രധാനമന്ത്രിക്കറിയാം ആ കുടുംബത്തിൽ തന്നെ നൂറുകണക്കിന് വ്യക്തിനിയമങ്ങളുണ്ടെന്ന്. ഇതറിഞ്ഞിട്ടും മുസ്‌ലിം വെറുപ്പ് പടർത്താനും രണ്ടു മതവിഭാഗങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കുവാനുള്ളബോധപൂർവമായ ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. കേരളത്തിലും ഇതേ നരേറ്റീവ് ചില രാഷ്ട്രീയ കക്ഷികൾ ഉയർത്തുന്നുണ്ട്. ഇത് മനസ്സിലാക്കാൻ മലയാളികൾക്ക് കഴിയണം.

"രാജ്യത്ത് സിക്കുകാർ, ക്രൈസ്തവർ, ഹൈന്ദവ സമുഹത്തിലെ വ്യത്യസ്ത ധാരകൾ, ആദിവാസി ഗോത്ര സമൂഹങ്ങൾ ഇവർക്കെല്ലാം വ്യത്യസ്ത ആചാരങ്ങളും അനുഷ്ടാനങ്ങളും അതനുസരിച്ച വ്യക്തിനിയമങ്ങളുമുണ്ട്. അതാണ് ഇന്ത്യയുടെ വ്യതിരക്തതയും സൗന്ദര്യവും. രാജ്യത്ത് ഇത്രയേറെ വ്യക്തിനിയമങ്ങളുണ്ടായിട്ടും കഴിഞ്ഞ ഏഴരപതിറ്റാണ്ട് കാലം രാജ്യത്ത് ഒരു പ്രശ്നവുമുണ്ടായിട്ടില്ല. അതുകൊണ്ടാണ്ആദ്യഘട്ടത്തിൽ തന്നെ ലോകമ്മീഷൻ ഈ ആവശ്യത്തെ നിരാകരിച്ചത്. അതിനാൽ യൂനിഫോം സിവിൽ കോഡിന്റെ പേരിൽ മതദ്വന്ദ്വം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നായാലും പ്രബുദ്ധ സമൂഹമതിനെ ചെറുത്ത് തോൽപ്പിക്കും". 

Full View

"മുസ്‌ലിം സമൂഹത്തിന് ഒരു നിലക്കും ഏക സിവിൽ കോഡിനോട് യോജിക്കാനാവില്ല. സ്വാഭാവികമായും മുസ്‌ലിം സംഘടനകൾ ഇതിനോട് ഒറ്റക്കും കൂട്ടായും പ്രതികരിക്കും. പക്ഷെ, ഇതുവഴി വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് വംശീയ വിദ്വേഷം വളർത്താനോ സമുദായ സംരക്ഷക വേഷം കെട്ടാനോ ആരും തുനിയരുത്. ഇത് രാജ്യത്തിന്റെ പ്രശ്നമാണ്. ഭരണഘടന പൗരന് ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യത്തിന്റെയും പ്രശ്നമാണ്. ഈ രാഷ്ട്രീയ സത്യസന്ധത കാണിക്കാൻ എല്ലാവരും സന്നദ്ധമാകണം".

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News