യെലഹങ്ക ബുൾഡോസർ രാജ്: വികസനത്തിന്റെ പേരിൽ നിർധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കരുത്- ജിഫ്രി തങ്ങൾ
നടക്കാൻ പാടില്ലാത്ത കാര്യമാണ് കർണാടകയിൽ സംഭവിച്ചതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു
കാസർകോട്: കർണാടകയിലെ യെലഹങ്കയിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ ഇടിച്ചുനിരത്തിയതിനെതിരെ സമസ്ത. കർണാടകയിലേത് വികസനത്തിന്റെ പേരിൽ നിർധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടിയാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ പറഞ്ഞു. ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്തത് ആശങ്കാജനകമാണ്. മനസ്സാക്ഷിയുള്ള മനുഷ്യരുടെ ഉള്ളിൽ വേദനയുണ്ടാക്കുന്നു. വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
ബുൾഡോസർ രാജിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഉത്തർപ്രദേശിലേതിന് സമാനമായ ബുൾഡോസർ രാജല്ല കർണാടകയിൽ നടന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അതേസമയം നടക്കാൻ പാടില്ലാത്ത കാര്യമാണ് കർണാടകയിൽ സംഭവിച്ചതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. സർക്കാർ ഭൂമിയാണെന്ന കാര്യം ശരിയാണ്. എങ്കിലും ജനങ്ങളെ കൂടി കണക്കിലെടുക്കണമായിരുന്നു. ആളുകളെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.