'50 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ്, എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി'; അടൂര്‍ പ്രകാശിനെതിരെ കെ.മുരളീധരൻ
സവർക്കറുടെ പേരിലുള്ള അവാർഡ് ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ലെന്നും ശശി തരൂർ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു
തൃശൂര്‍:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ. അടൂർ പ്രകാശിന്റെ പ്രസ്താവന നിരുത്തരവാദപരമായിരുന്നുവെന്നും എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായെന്നും മുരളീധരന്‍ പറഞ്ഞു.
'പത്ത് അമ്പത് വർഷത്തെ രാഷ്ട്രീയപാരമ്പര്യമുള്ള അദ്ദേഹത്തെ ഇത് പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമില്ല.അദ്ദേഹം അത് ചെയ്യരുതായിരുന്നു.എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല.പാർട്ടി കാര്യങ്ങൾ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡണ്ട് ആണ്.അത് പാർട്ടി നയമാണ്. പക്ഷേ അടൂരിന്‍റെ പ്രസ്താവന വോട്ടെടുപ്പിനെ ബാധിച്ചില്ല..'കെ.മുരളീധരൻ പറഞ്ഞു.
അതേസമയം, സവർക്കറുടെ പേരിലുള്ള ഒരു അവാർഡും ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ലെന്നും ശശി തരൂർ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. 'ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതികൊടുത്ത ആളാണ് സവർക്കർ.തിരുവനന്തപുരത്ത് ബൂത്തിൽ എത്തി അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയോടൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.കോൺഗ്രസിൽ തുടരും എന്നുള്ളതുകൊണ്ടാണല്ലോ അദ്ദേഹം വന്നത്?'.. കെ.മുരളീധരൻ ചോദിച്ചു.