കെ.പി.എ.സി ലളിതയ്ക്ക് സർക്കാർ ചികിത്സാസഹായം; പ്രതിഷേധങ്ങൾ സംസ്കാര ശൂന്യമെന്ന് കെ.ബി ഗണേഷ് കുമാർ

"നമ്മൾ ആദരിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണ് കലാകാരന്മാർ. അവർക്ക് ഒരു ആപത്ത് വരുമ്പോൾ വീട്ടിൽ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്"

Update: 2021-11-21 15:10 GMT
Advertising

മുതിര്‍ന്ന നടി കെ.പി.എ.സി ലളിതയ്ക്ക് സർക്കാർ ചികിത്സാ ധനസഹായം നല്‍കുന്നതിനെ അനുകൂലിച്ച് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ല. പ്രതിഷേധങ്ങൾ സംസ്കാര ശൂന്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

"ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍റെ പദവി വഹിക്കുന്ന കെ.പി.എ.സി ലളിത സര്‍ക്കാര്‍ ചികിത്സാ സഹായം ലഭിക്കാന്‍ യോഗ്യയാണ്. ജഗതിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് ധനസഹായം നല്കിയിട്ടുണ്ട്" ഗണേഷ് കുമാര്‍ പറഞ്ഞു. 

നമ്മള്‍ ആദരിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് കലാകാരന്മാര്‍. അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. ചികിത്സാ സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്‍റെ വക്ര ബുദ്ധിയാണെന്നും ഗണേഷ് പറഞ്ഞു.  

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കെ.പി.എ.സി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കലാകാരി എന്ന നിലയ്ക്കാണ് ലളിതയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും കലാകാരന്മാര്‍ കേരളത്തിന് മുതല്‍കൂട്ടാണെന്നും കഴിഞ്ഞ ദിവസം മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കിയിരുന്നു. 

KB Ganesh Kumar MLA Supports Government's Decision to provide medical assistance to KPAC Lalitha 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News