Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര ഉദ്പാദനം മെച്ചപ്പെട്ടെന്നും ധനമന്ത്രി പറഞ്ഞു.
കേരള ജനതയ്ക്ക് സന്തോഷം പകരുന്ന ഒരു കാര്യം പറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത് എന്നു പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. തീക്ഷണമായ സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു.
'ധനസ്ഥിതി മെച്ചപ്പെട്ടു. ധനം ഞെരുക്കം മറച്ചുവെക്കാൻ അല്ല അത് ജനങ്ങളുമായി പറഞ്ഞു പോകാനാണ് ശ്രമിച്ചത്. പശ്ചാത്തല മേഖലയിലെ പോരായ്മയായിരുന്നു പ്രധാനം. ആഭ്യന്തര ഉദ്പാദനം മെച്ചപ്പെട്ടു. കേരള സമ്പദ്ഘടന അതിവേഗ വളർച്ചയിലാണ്. സർവ്വീസ് പെൻഷൻ കുടിശ്ശിക ഫെബ്രുവരി മാസത്തിൽ തന്നെ വിതരണം ചെയ്യും. ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഘഡു ഈ സാമ്പത്തിക വർഷം തന്നെ നൽകും. 2025നെ സ്വാഗതം ചെയ്തത് ചൂരൽ മലയിലെ ദുരന്ത പുനരധിവാസ പദ്ധതിയുമായാണ്' - ബാലഗോപാല്‍ പറഞ്ഞു.
രാവിലെ ഒമ്പതിനാണ് ബജറ്റ് ആരംഭിച്ചത്. 10, 11, 12 തീയതികളിലാണ് ബജറ്റ് ചർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് ബജറ്റിന് മുമ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.