ആവശ്യപ്പെട്ട വിവരം നൽകിയില്ല; ഉദ്യോഗസ്ഥർക്ക് 5,000 രൂപ വീതം പിഴയിട്ട് വിവരാവകാശ കമ്മിഷണർ

കോഴിക്കോട് പാവങ്ങാട് മിഡോവ്സിൽ ഡോ. എം.എം അബ്ദുൽ സലാമിന്റെ പരാതിയിലാണ് നടപടി

Update: 2022-08-27 15:00 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ആവശ്യപ്പെട്ട വിവരാവകാശരേഖയുടെ കരട് ഓഫീസിലുണ്ടെന്ന് മറുപടി നൽകിയിട്ടും പകർപ്പ് നൽകാത്തതിന് ഉദ്യോഗസ്ഥർക്ക് പിഴ. കേരള ഫിനാൻഷ്യൽ കോർപറേഷൻ കോഴിക്കോട് ശാഖയിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് 5,000 രൂപ വീതം പിഴ അടയ്ക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടത്.

ഒന്നാം അപേക്ഷയിൽ മറുപടി നിഷേധിച്ച ശാന്താദേവി, അപ്പീൽ അപേക്ഷയിൽ വിവരം നൽകാതിരുന്ന കെ. ജാഫർ, വിവരം പക്കലുണ്ടെന്നും നൽകാൻ കഴിയില്ലെന്നും അറിയിച്ച സോഫിയ എസ് എന്നിവർക്കാണ് 5,000 രൂപ വീതം പിഴ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് പാവങ്ങാട് മിഡോവ്സിൽ ഡോ. എം.എം അബ്ദുൽ സലാമിന്റെ പരാതിയിലാണ് നടപടി. പരാതിയിൽ ഈ മാസം 19ന് വിവരാവകാശ കമ്മിഷണർ കോഴിക്കോട്ടെത്തി ഇരുവിഭാഗത്തെയും കേട്ടിരുന്നു.

പരാതിക്കാരൻ ഏഴരലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇത് നൽകാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും കെ.എഫ്.സിയോട് കമ്മിഷണർ നിർദേശിച്ചു. പിഴത്തുക 14 ദിവസത്തിനകം വിവരാവകാശ കമ്മിഷനിൽ അടയ്ക്കണം.

ഡോ. അബ്ദുൽ സലാം കാവുംപുറം ബീച്ചിലുള്ള സീസൺ അപ്പാർട്ട്‌മെന്റിൽ ഫ്‌ളാറ്റ് വാങ്ങിയിരുന്നു. ഈ അപ്പാർട്ട്‌മെന്റ് ഉടമകളും ഫിനാൻഷ്യൽ കോർപ്പറേഷനും തമ്മിൽ ലോൺ ഇടപാടുണ്ടായിരുന്നു. വായ്പ അടവ് കുടിശ്ശിക ആയതിനെ തുടർന്ന് അപ്പാർട്ട്‌മെന്റ് പണിയുന്നതിനായി വായ്പയായി എടുത്ത തുക ഈടാക്കുന്നതിനായി ഫിനാൻഷ്യൽ കോർപ്പറേഷൻ റീക്കവറി നടപടികൾ ആരംഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട യോഗമാണ് 2018 ഫെബ്രുവരി 26ന് നടന്നത്.

അതിൽ ബിൽഡറും ഫിനാൻഷ്യൽ കോർപ്പറേഷനും ഫ്‌ളാറ്റ് വാങ്ങിയ 13 പേരും പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുത്തയാളെന്ന നിലയിൽ സലാം മിനുട്‌സിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട് ബ്രാഞ്ചിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിവരം നൽകാതിരുന്നപ്പോൾ അപ്പീൽ നൽകുകയും ചെയ്തു.

Summary: State Information Commissioner A. Abdul Hakeem fined Rs 5,000 each to three Financial Corporation officials for not providing requested information

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News