മലയാള സര്‍വകലാശാല വിസി നിയമനം; സര്‍ക്കാറുമായി പോരിനുറച്ച് ഗവര്‍ണര്‍

വിസിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഗവര്‍ണറോട് പ്രതിനിധിയെ തേടിയ സര്‍ക്കാര്‍ നടപടിയുടെ നിയമസാധുത ആരിഫ് മുഹമ്മദ് ഖാന്‍ ചോദ്യം ചെയ്തു

Update: 2023-03-03 17:21 GMT
Editor : abs | By : Web Desk

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Advertising

തിരുവനന്തപുരം:  മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാറുമായി കൊമ്പുകോര്‍ക്കാനുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഗവര്‍ണറോട് പ്രതിനിധിയെ തേടിയ സര്‍ക്കാര്‍ നടപടിയുടെ നിയമസാധുത ആരിഫ് മുഹമ്മദ് ഖാന്‍ ചോദ്യം ചെയ്തു. ബില്ലുകള്‍ ഒപ്പുവെക്കാന്‍ വൈകുന്നതില്‍ സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കുമോയെന്ന് അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു

ഫെബ്രുവരി 28ന് കാലാവധി കഴിഞ്ഞ മലയാളം സര്‍വകലാശാല വിസി അനില്‍ വള്ളത്തോളിന് പകരക്കാരനെ കണ്ടെത്തുന്ന കാര്യത്തിലാണ് സര്‍ക്കാറും ചാന്‍സലറായ ഗവര്‍ണറും പോര് തുടരുന്നത്. നിയമസഭ പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെക്കാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് സർക്കാർ നീക്കം. ഇത് പ്രകാരം ഗവര്‍ണറോട് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിസിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്കാണെന്ന വാദത്തിലുറച്ച് നിൽക്കുകയാണ്‌ ആരിഫ് മുഹമ്മദ് ഖാന്‍

''ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ നടപടി, നിയമസഭ പാസ്സാക്കിയാല്‍ മാത്രം ബില്‍ നിയമമാകില്ല. ഒപ്പുവെക്കാത്ത ബില്ലുകളില്‍ വിശദീകരണം നല്കാന്‍ മന്ത്രിമാര് ആറ് മാസം സമയമെടുത്തു''. ബില്ലുകള്‍ പഠിക്കാന്‍ തനിക്കും സമയം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഒപ്പുവെക്കാന്‍ വൈകുന്നതിനെതിരെ സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കുമോയെന്ന് അറിയില്ലെന്നും കോടതി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. സിസ തോമസിന് പകരം കെടിയു വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനല്‍ പരിശോധിക്കുകയാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News