മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, 12 ജില്ലകളിൽ യെല്ലോ അലർട്ട്

ചൊവ്വാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്

Update: 2023-10-15 06:30 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കണ്ണൂർ കാസർകോട് ജില്ലകളിലൊഴികെ 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഇതേ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റന്നാൾ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്.

കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വൻ നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. കോഴിക്കോട് കണ്ടിവാതുക്കലിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. കണ്ടിവാതുക്കൽ അഭയ ഗിരിയിലെ പുറപ്പുഴയിൽ മേരിയുടെ വീടിനാണ് തീ പിടിച്ചത്.മിന്നലിന്റെ ആഘാതത്തിൽ മേരിക്കും, മകൻ പ്രിൻസിനും ഷോക്കേറ്റു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പൊട്ടിത്തെറിച്ചു.

മഴയെ തുടർന്ന് കുളത്തൂർ ശ്രീകാര്യം റോഡിൽ വെള്ളം കയറി. തെറ്റിയാർ കരകവിഞ്ഞതിനെ തുടർന്നാണ് വെള്ളം കയറിയത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. കനത്ത മഴയിൽ കൊച്ചുവേളിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് കേരള എക്‌സ്പ്രസ് സമയം മാറ്റി. ഉച്ചയ്ക്ക് 12:30 ക്ക് പുറപ്പെടേണ്ട ട്രെയിൻ വൈകുന്നേരം ഏഴരയിലേക്കാണ് മാറ്റിയത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News