'സുരേന്ദ്രന്റേത് രാഷ്ട്രീയ വിവരക്കേട്'; അഹമ്മദ് ദേവർകോവിലിന് റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ലെന്ന് ഖാസിം ഇരിക്കൂർ

''മുൻ വൈസ് പ്രസിഡന്റ് മുഹമ്മദ് സുലൈമാന് നേരത്തെ ബന്ധമുണ്ടായിരുന്നു''

Update: 2022-09-28 06:44 GMT
Advertising

റിഹാബ് ഫൗണ്ടേഷനുമായി അഹമ്മദ് ദേവർകോവിലിന് അടുത്ത ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ നിലപാടിനെ തള്ളി ഐ.എൻ.എൽ. സുരേന്ദ്രന്റേത് രാഷ്ട്രീയ വിവരക്കേടും അസംബന്ധവുമാണ്. അഹമ്മദ് ദേവർകോവിലിന് റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ല. നേതൃത്വത്തിൽ ആർക്കും തന്നെ റിഹാബ് ഫൗണ്ടേഷനുമായി നിലവിൽ ഒരു ബന്ധവുമില്ല. മുൻ വൈസ് പ്രസിഡന്റ് മുഹമ്മദ് സുലൈമാന് നേരത്തെ ബന്ധമുണ്ടായിരുന്നു എന്നും ഖാസിം ഇരിക്കൂർ മീഡിയവണിനോട് പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവർകോവിലിനും ഐഎൻഎലിനും റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നാണ് സുരേന്ദ്രന്റെ പരാമർശം. റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎൻഎലിന്റെയും തലവനെന്നും എൽഡിഎഫിൽ നിന്ന് ഐഎൻഎലിനെ പുറത്താക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അഞ്ചു വർഷത്തെക്കാണ് പോപുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പി.എഫ്.ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. സംഘടനയിൽ പ്രവർത്തിക്കുന്നത് 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

അതേസമയം എസ്.ഡി.പി.ഐയെയും നിരോധിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രാഷ്ട്രീയ പാർട്ടി ആയതിനാൽ കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായാണ് റിപ്പോർട്ട്. കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്‌സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്‌സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി,കർണാടക,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്,ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News