വാക്സിൻ ലഭിക്കാത്തത് ഗുരുതരമായ പ്രതിസന്ധി: കെ.കെ ശൈലജ

ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് അധിക തുക ഈടാക്കുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.

Update: 2021-05-01 12:00 GMT
Advertising

വാക്സിൻ ലഭിക്കാത്തത് ഗുരുതരമായ പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒന്നരക്കോടിയിലേറെ വാക്സിൻ ആവശ്യമാണെന്നും ഇതിനായി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  

സർക്കാർ ഉത്തരവിന് വിരുദ്ധമായി ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് അധിക തുക ഈടാക്കുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.കെ ശൈലജ വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കലക്ടർമാർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ സ്വകാര്യ ഏജൻസി ഓക്സിജൻ വിതരണം നിർത്തിയത് പരിശോധിക്കുമെന്നും ഐ.സി.യു ബെഡുകളില്ലാത്ത പ്രശ്നം ഇപ്പോള്‍ കേരളത്തിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പലയിടങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിലും ലോക്ക്ഡൗണിനു സമാനമായ സാഹചര്യമാണുള്ളത്. കേരളമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല എന്നേയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, സർക്കാറിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു. അതാണ് എക്സിറ്റ് പോളുകളില്‍ പ്രതിഫലിച്ചത്. തുടർഭരണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. കാരണം സർക്കാർ ജനങ്ങൾക്കൊപ്പമായിരുന്നു. ആ വിശ്വാസം വെച്ചിട്ടാണ് കേരളത്തിലെ ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നതെന്നും കെ.കെ ശൈലജ പറഞ്ഞു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News