ആര്‍.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം: കെ.എന്‍.എ ഖാദർ ഇന്ന് വിശദീകരണം നൽകിയേക്കും

വിശദീകരണം ലഭിച്ച ശേഷം തുടർനടപടിയെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട്

Update: 2022-06-24 01:31 GMT
Advertising

കോഴിക്കോട്: ആര്‍.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിൽ കെ.എന്‍.എ ഖാദർ ഇന്ന് മുസ്‍ലിം ലീഗിന് വിശദീകരണം നൽകിയേക്കും. പങ്കെടുത്തത് ആര്‍.എസ്.എസ് പരിപാടിയില്‍ അല്ലെന്ന നിലപാടിലാണ് കെ.എന്‍.എ ഖാദർ. വിശദീകരണം ലഭിച്ച ശേഷം തുടർനടപടിയെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട് .

കോഴിക്കോട് കേസരി മന്ദിരത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് കെ.എന്‍.എ ഖാദർ വിശദീകരണവുമായി രംഗത്തെത്തിയത്. മത സൗഹാർദ സാംസ്കാരിക സമ്മേളനമെന്ന നിലയ്ക്കാണ് പങ്കെടുത്തതെന്നും ആര്‍.എസ്.എസ് പരിപാടിയല്ലെന്നും കെ.എന്‍.എ ഖാദർ വിശദീകരിച്ചു . ഇക്കാര്യം തന്നെയാകും ലീഗ് നേതൃത്വത്തെയും കെ.എന്‍.എ ഖാദർ ഔദ്യോഗികമായി അറിയിക്കുക. വിശദീകരണം ലഭിച്ച ശേഷം തുടർനടപടി എന്നാണു ലീഗ് നിലപാട്. ഇന്ന് വിശദീകരണം ലഭിക്കുമെന്നും നേതൃത്വം കണക്കാക്കുന്നു.

നാളെ സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ വസതിയിൽ അനൗദ്യോഗിക നേതൃയോഗം ചേർന്ന ശേഷമാകും വിഷയത്തിൽ ലീഗ് പ്രതികരണം. തത്കാലം കടുത്ത നടപടി വേണ്ടെന്നാണ് നേതൃതലത്തിൽ ധാരണ. സാംസ്‌കാരിക പരിപാടിയെന്ന വിശദീകരണത്തിൽ ജാഗ്രതക്കുറവെന്ന നിലയിൽ പരസ്യ ശാസന നൽകിയേക്കും. കടുത്ത നടപടിയിലേക്ക് കടന്നാൽ മതാധിഷ്ഠിത നടപടിയെന്ന വിമർശനം വന്നേക്കുമെന്ന വിലയിരുത്തൽ ലീഗ് നേതാക്കൾക്കുണ്ട്. ഇത്തരമൊരു വിമർശനമുയരും എന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം നല്‍കുന്ന സൂചന.

തീവ്ര ഗ്രൂപ്പുകളുടെ സമ്മർദത്തിന് വഴങ്ങിയാണ് കെ.എന്‍.എ ഖാദറിനെ ലീഗ് നേതാക്കൾ വിമർശിച്ചതെന്നാണ് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടി പ്രതികരിച്ചത് . കേസരി മന്ദിരത്തിലെ പരിപാടി ആര്‍.എസ്.എസ് പരിപാടിയല്ലെന്നും ഖാദറിനെതിരെ നടപടിയെടുത്താൽ ലീഗ് സംവാദങ്ങളെ ഭയക്കുന്നുവെന്നാണ് അർത്ഥമെന്നും എം ടി രമേശും പറഞ്ഞു . ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാനാണ് ലീഗ് നേതൃത്വത്തിന്‍റെ ശ്രമം.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News