പ്രതികളായ ജീവനക്കാർക്ക് പുനർനിയമനം; കോഴിക്കോട് മെഡി.കോളജ് ഐസിയു പീഡനക്കേസ് അതിജീവിത വീണ്ടും സമരത്തിലേക്ക്
കേസ് കോടതിയിലിരിക്കെ ഇത്തരമൊരു നീക്കത്തിനു പിന്നിൽ ഭരണാനുകൂല സർവീസ് സംഘടനാ നേതാക്കളുടെ ഇടപെടലാണെന്ന് സമരസമിതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്.അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ജീവനക്കാർക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ പുനർനിയമനം നൽകിയതിനെതിരെയാണ് സമരത്തിനിറങ്ങുന്നത്. പ്രിൻസിപ്പലിനെ കണ്ട ശേഷം അനുകൂല നടപടിയില്ലെങ്കിൽ പ്രിൻസിപ്പൽ ഓഫീസിനു മുമ്പിൽ കുത്തിയിരിക്കാനാണ് തീരുമാനം.
അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ ജീവനക്കാർ ഇന്നലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ജോലിയിൽ പ്രവേശിച്ചത്.കേസ് കോടതിയിലിരിക്കെ ഇത്തരമൊരു നീക്കത്തിനു പിന്നിൽ ഭരണാനുകൂല സർവീസ് സംഘടനാ നേതാക്കളുടെ ഇടപെടലാണെന്നാണ് സമരസമിതിയുടെ ആക്ഷേപം.
2023 മാർച്ചിലാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കഴിയുകയായിരുന്ന അതിജീവിതയെ അറ്റൻഡറായി ജോലി ചെയ്തിരുന്ന ശശീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചത്. അന്വേഷണത്തിൽ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയ ശശീന്ദ്രനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാർക്ക് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമനം നൽകിയതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.