കോണ്‍ഗ്രസിലെ കലഹം തീരുന്നില്ല; പരാതിയുമായി ഗ്രൂപ്പുകള്‍ ഡല്‍ഹിയിലേക്ക്

കെ.പി.സി.സിയില്‍നിന്ന് നീതി കിട്ടിയില്ലെന്ന് തുറന്നടിച്ചത് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയാണ്

Update: 2023-06-10 01:21 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍റെ സമവായ നീക്കം ഗ്രൂപ്പുകള്‍ തള്ളിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷന്‍ വിളിച്ച ചര്‍ച്ചയെപ്പോലും ഗ്രൂപ്പ് നേതൃത്വം നേരിട്ടത് പരിഹാസത്തോടെയാണ്. ഇതോടെ അടുത്ത കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം നേരിടുന്നത്.

കെ. സുധാകരന്‍റെ സമവായ നീക്കം തള്ളി പുറത്തിറങ്ങിയ ശേഷം സംസ്ഥാന കോണ്‍ഗ്രസിലെ രണ്ട് തലമുതിര്‍ന്ന നേതാക്കള്‍ നടത്തിയ പ്രതികരണം പ്രതിസന്ധിയുടെ ആഴം  വ്യക്തമാക്കുന്നതാണ്. പുനഃസംഘടനയുടെ പേരില്‍ നേതൃത്വത്തോട് തുടങ്ങിയ കലഹം എ, ഐ ഗ്രൂപ്പുകളെ യോജിപ്പിലെത്തിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ രീതികളോട് സമവായമില്ലെന്ന് സുധാകരനെ ഗ്രൂപ്പുകള്‍ അറിയിച്ചു. കെ.പി.സി.സിയില്‍നിന്ന് നീതി കിട്ടിയില്ലെന്ന് തുറന്നടിച്ചത് മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയാണ്. കെ. സുധാകരന്‍റെ സമവായ നീക്കത്തെ പരിഹാസത്തോടെയാണ് യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ എ. ഗ്രൂപ്പ് നേതാവ് എം.എം ഹസന്‍ കണ്ടത്. ഹസന്‍റെ വാക്കുകളില്‍ സതീശനുള്ള ഒളിയമ്പും ആവോളമുണ്ടായിരുന്നു.

ഇനി കേരളത്തില്‍ ചര്‍ച്ചയില്ലെന്നുകൂടിയാണ് എ, ഐ ഗ്രൂപ്പുകള്‍ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പ്രശ്നം പരിഹരിക്കണമെങ്കില്‍ ഹൈക്കമാന്‍ഡ് വിചാരിക്കണമെന്ന സന്ദേശം പരസ്യമാക്കിയാണ് എ.ഐ.സി.സി അധ്യക്ഷനെ കാണാന്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക് വിമാനം കയറുന്നത്. മാത്രമല്ല, നിലവിലെ യോജിപ്പ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലേക്കുകൂടി കൊണ്ടുപോകാനുള്ള ആലോചനകള്‍ എ, ഐ ഗ്രൂപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

ബ്ലോക്ക് അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തില്‍ മാറ്റമുണ്ടാക്കാനാകില്ലെന്ന് ഗ്രൂപ്പുകള്‍ക്ക് അറിയാം. പക്ഷേ തുടര്‍ പുനഃസംഘടനയിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ഗ്രൂപ്പുകളുടെ ഇപ്പോഴത്തെ കലഹം.

Summary: With the A, I groups rejecting the KPCC president K Sudhakaran's consensus move, high command intervention has become necessary to resolve the problem in the state Congress

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News