ശബരിമലയെ കച്ചവട കേന്ദ്രമാക്കുന്നുവെന്നത് തെറ്റിദ്ധാരണ; സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിനെതിരെ കെഎസ്ആർടിസി
ബജറ്റ് ടൂറിസം പദ്ധതി സന്നിധാനത്തെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും കെഎസ്ആർടിസി
Photo|Special Arrangement
കൊച്ചി: കെഎസ്ആർടിസിയുടെ ശബരിമല ബജറ്റ് ടൂറിസം പദ്ധതിയിൽ സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. ശബരിമലയെ കച്ചവട കേന്ദ്രമാക്കാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നതെന്ന റിപ്പോർട്ട് തെറ്റിദ്ധാരണ മൂലമാണെന്ന് കെഎസ്ആർടിസിയുടെ ഹരജിയിൽ പറയുന്നു.
കുറഞ്ഞ ചെലവിൽ ദർശനം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് ബജറ്റ് ടൂറിസം. പദ്ധതി സന്നിധാനത്തെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു. ഇത് പൊലീസിനും, ദേവസ്വം ബോർഡിനും സഹായകരമാകുമെന്നും ദേവസ്വം ബോർഡുമായി തത്വത്തിൽ ധാരണയുണ്ടാക്കിയിരുന്നതായും കെഎസ്ആർടിസി വ്യക്തമാക്കുന്നു.
ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ഭക്തർക്ക് കാര്യങ്ങൾ സുഗമമാക്കുക എന്നതാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. കൂടുതൽ തീർഥാടകർക്ക് വേഗത്തിൽ ദർശനം സാധ്യമാക്കുക എന്നതും ഭക്തജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പാടാക്കുക തുടങ്ങിയവയാണ് ബജറ്റ് ടൂറിസത്തിന്റെ ലക്ഷ്യമെന്നും ഹരജിയിൽ വിശദീകരിക്കുന്നു. ഹരജി കോടതി പിന്നീട് പരിഗണിക്കും.