Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കൊല്ലം: കൊല്ലം കടപ്പാക്കടയിൽ അഭിഭാഷകനെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അക്ഷയ നഗറിൽ താമസിക്കുന്ന ശ്രീനിവാസപിള്ള, മകൻ വിഷ്ണു എന്നിവരാണ് മരിച്ചത്. മകനെ കൊലപെടുത്തിയ ശേഷം ശ്രീനിവാസപിള്ള ആത്മത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശ്രീനിവാസപിള്ളയും മകൻ വിഷ്ണുവും മാത്രമാണ് കടപ്പാക്കട അക്ഷയ നഗറിലെ വീട്ടിൽ താമസിച്ചിരുന്നത്. ഫോണിൽ വിളിച്ചിട്ട് പ്രതികരിക്കാതെ വന്നതോടെ കുടുംബാംഗങ്ങൾ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താഴത്തെ നിലയിലെ രണ്ട് മുറികളിലായി 48 കാരനായ വിഷ്ണു നിലത്തും 80 കാരനായ പിതാവ് തൂങ്ങിയ നിലയിലുമായിരുന്നു. ചെറിയ മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നയാളാണ് വിഷ്ണു.
മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. അച്ചനും മകനും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, ഫോറെൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.