അറ്റ് ഹോം പരിപാടിയിൽനിന്ന് വിട്ടുനിന്ന് മന്ത്രിസഭ; ഗവർണറോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് മുന്നണി തീരുമാനം

ഇന്നലെ റിപബ്ലിക് ദിന വേദിയിലും മുഖ്യമന്ത്രിയെ ഗവർണർ അവഗണിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ നിലപാട് കടുപ്പിക്കാൻ സി.പി.എം തീരുമാനിച്ചത്

Update: 2024-01-27 02:17 GMT
Editor : Shaheer | By : Web Desk
ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍
Advertising

തിരുവനന്തപുരം: പൊതുവേദികളിലടക്കം മുഖ്യമന്ത്രിയെ തുടർച്ചയായി അവഗണിച്ചതോടെ ഇനി ഗവർണറോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് ഇടതുമുന്നണി തീരുമാനം. ഗവർണർക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അറ്റ് ഹോം പരിപാടിയിൽനിന്ന് മന്ത്രിസഭ മുഴുവൻ വിട്ടുനിന്നു. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാതെ വീണ്ടും പ്രതിസന്ധി ഉണ്ടാക്കാനാണ് ഗവർണറുടെ നീക്കമെങ്കിൽ സുപ്രിംകോടതിയെ വീണ്ടും സമീപിക്കാനാണ് സർക്കാർ നീക്കം.

പുതിയ രണ്ടു മന്ത്രിമാരുടെ സത്യപ്രതിജ്ഞാവേദിയിലെത്തിയ ഗവർണറെ അഭിവാദ്യം ചെയ്യാൻ തയാറായിരുന്നുവെന്ന് രണ്ടുദിവസം മുമ്പ് ചേർന്ന എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. അദ്ദേഹം അവഗണിക്കുന്നുവെന്ന് തോന്നിയതുകൊണ്ടായിരുന്നു അന്ന് സംസാരിക്കാതിരുന്നത്. നയപ്രഖ്യാപനത്തിൻ്റെ അവസാന പാരഗ്രാഫ് വായിച്ചതോടെ ഗവർണർ ഭരണഘടനാ ചുമതല നിർവഹിച്ചതായി കണക്കാക്കാമെന്നായിരുന്നു അനുനയത്തിൻ്റെ പാത സ്വീകരിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറും ഒരു വേദി പങ്കിട്ടിട്ടും ഗവർണർ മിണ്ടാതിരിക്കുകയും ചെയ്തു.

എന്നാൽ, ഇന്നലെ റിപബ്ലിക്ദിന വേദിയിലും മുഖ്യമന്ത്രിയെ ഗവർണർ അവഗണിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ നിലപാട് കടുപ്പിക്കാൻ സി.പി.എം തീരുമാനിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ തലവനായ മുഖ്യമന്ത്രിയെ പൊതുവേദികളിലടക്കം ഗവർണർ അവഗണിക്കുന്നതിൽ സി.പി.എമ്മിന് കടുത്ത അതൃപ്തിയുണ്ട്. ഇത് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളില്‍നിന്നു വ്യക്തമാണ്.

ഇതിനു പിന്നാലെയാണ് റിപബ്ലിക്ദിനവുമായി ബന്ധപ്പെട്ട് ഗവർണർ രാജ്ഭവനിൽ ഒരുക്കിയ ചായസൽക്കാരത്തിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും എൽ.ഡി.എഫ് എം.എൽ.എമാരും എം.പിമാരുമെല്ലാം വിട്ടുനിന്നത്. സർക്കാരിനെ പ്രതിനിധീകരിച്ചു പൊതുഭരണ സെക്രട്ടറി മാത്രമാണ് പരിപാടിയിലെത്തിയത്.

സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ഇനിയും പ്രതിസന്ധികൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടൽ. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവയ്ക്കാനാണ് ഇനിയും ഗവർണറുടെ നീക്കമെങ്കിൽ സുപ്രിംകോടതിയെ ഇത് ബോധ്യപ്പെടുത്താൻ തന്നെയാണ് സർക്കാർ തീരുമാനം. നയപ്രഖ്യാപനത്തിനുമേലുള്ള നന്ദിപ്രമേയ ചർച്ചയിലും ഭരണപക്ഷ അംഗങ്ങൾ ഗവർണർക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചേക്കും.

Summary: After continuously ignoring the CM Pinarayi Vijayan including in public forums, the LDF decides that there should be no compromise with the Governor.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News