'മെയ് 21ന് ചേർന്ന യോഗം മദ്യനയവുമായി ബന്ധപ്പെട്ടതല്ല': ടൂറിസം ഡയറക്ടർ

'യോഗം മന്ത്രി മുഹമ്മദ് റിയാസിൻറെ നിർദേശ പ്രകാരമല്ല'

Update: 2024-05-26 17:19 GMT
Advertising

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട പ്രത്യേക യോഗമല്ല മെയ് 21ന് ചേർന്നതെന്ന് ടൂറിസം ഡയറക്ടർ. യോഗം ടൂറിസം മന്ത്രി മുഹമ്മദ് റിയാസിൻറെ നിർദേശ പ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ സ്റ്റേക്ക് ഹോൾഡേഴ്‌സിന്റെ മീറ്റിങ്ങുകൾ ഇടവേളകളിൽ ചേരാറുണ്ട്. അത്തരത്തിലുള്ള യോഗമാണ് ചേർന്നതെന്നും ടൂറിസം ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സൂം വഴിയാണ് യോഗം ചേർന്നത്. 

ടൂറിസം മേഖലയുടെ വികസനത്തിൽ റിസോർട്ടുകൾ, ഹോട്ടലുകൾ, ഹൗസ് ബോട്ടുകൾ, ഇവൻ്റ് മാനേജ്മെൻറ് ഗ്രൂപ്പുകൾ എന്നിവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ ടൂറിസം മേഖലയിലെ സ്റ്റേക് ഹോൾഡേഴ്സിൻ്റെ പ്രതിനിധികളുടെ മീറ്റിങ്ങുകൾ കൃത്യമായ ഇടവേളകളിൽ ടൂറിസം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വിളിച്ചു ചേർക്കാറുണ്ട്. കേരള ട്രാവൽ മാർട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകൾ മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് സ്റ്റേക് ഹോൾഡേഴ്സിൻ്റെ യോഗം മെയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ച് ചേർത്തത്. 

കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും, ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ, ഹൗസ് ബോട്ട് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ, സൗത്ത് കേരള ഹോട്ടൽ ഫെഡറേഷൻ, അസോസിയേഷൻ ഓഫ് അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടൽസ് ഓഫ് കേരള, കേരള ടൂറിസവം ഡെവലപ്മെന്റ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളുമാണ് യോഗത്തിൽ പ​ങ്കെടുത്തത്. യോഗത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളിൽ നിന്ന് തന്നെ ഇത് ബാർ ഉടമകളുടെ മാത്രമായതോ സർക്കാരിൻറെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗമല്ലെന്നത് വളരെ വ്യക്തമാണ്.

വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയർത്തുന്നതിൽ നേരിടുന്ന തടസ്സങ്ങൾ, എം.ഐ.സി.ഇ ടൂറിസത്തിൽ നേരിടുന്ന പ്രശ്നങ്ങൾ, ദീർഘകാലമായി ടൂറിസം ഇൻഡസ്ട്രി നേരിടുന്ന പ്രശനങ്ങൾ തുടങ്ങിയവയാണ് യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ച വിഷയങ്ങൾ. ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്നും സർക്കാരിലേക്ക് നൽകിയിട്ടില്ല. ടൂറിസം വകുപ്പിന്റെ ഡയറക്ടർ എന്ന നിലയിൽ മേഖലയിലെ വിഷയങ്ങൾ പഠിക്കാൻ ഡയറക്ടറുടെ തലത്തിൽ യോഗങ്ങൾ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ നടത്തുകയാണ് പതിവ്.

അപ്രകാരം ഒരു സ്റ്റേക് ഹോൾഡർ മീറ്റിങ് മാത്രമാണ് ​മെയ് 21ന് കൂടിയത്. യോഗ നോട്ടീസിൽ വിഷയം ചുരുക്കി പരാമർശിക്കേണ്ടതുള്ളതിനാൽ വിവിധ സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ ഒന്ന് ഉൾപ്പെടുത്തിയിരുന്നു. ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് മറ്റു വകുപ്പുകളിൽ ടൂറിസം വകുപ്പ് കൈകടത്തുന്നു എന്ന തരത്തിൽ ഉന്നയിച്ച ആരോപണത്തിന് അടിസ്ഥാനമില്ല. ഉയർന്നുവന്ന വിഷയങ്ങൾ ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട സംഘടനകൾ ദീർഘകാലമായി ഉന്നയിച്ചു വരുന്നതാണ്. എന്നാൽ, ഇക്കാര്യങ്ങളിൽ ഒരു നിലപാടും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടർ അറിയിച്ചു.

Full View
Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News