ആര്‍ത്തവ വേദന താങ്ങാനാവുന്നതിലും ഏറെ; പിന്മാറി ഹൈബി ഈഡന്‍
ശരാശരി നാല് യൂണിറ്റ് വരെ വേദന താങ്ങാനേ പലര്‍ക്കും കഴിഞ്ഞുള്ളൂ
ആര്‍ത്തവ നാളുകളില്‍ ഇത്ര വേദന അനുഭവിക്കുന്നവരാണോ സ്ത്രീകളെന്ന് അത്ഭുതപ്പെടുകയാണ് കൊച്ചിയിലെ യുവാക്കള്‍. സിമുലേറ്ററിന്‍റെ സഹായത്തോടെ ആര്‍ത്തവ വേദന എന്തെന്ന് അറിയാനിറങ്ങിയ 80 ശതമാനം പേരും പൂര്‍ണ വേദന അനുഭവിക്കും മുന്‍പേ പിന്മാറി. അവരിലൊരാളാണ് ഹൈബി ഈഡന്‍ എം.പി.
ഹൈബി ഈഡന്‍ നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പവലിയനിലാണ് സിമുലേറ്റര്‍ ഉപയോഗിച്ച് ആര്‍ത്തവ വേദന അറിയാന്‍ പുരുന്മാര്‍ക്ക് അവസരമൊരുക്കിയത്. ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന ക്രാംപ്സ് എന്ന വേദന സിമുലേറ്ററുകളുടെ സഹായത്തോടെ പുനരാവിഷ്കരിക്കുന്നതിലൂടെയാണ് മറ്റൊരാൾക്ക് ഈ വേദനയുടെ ആഴം അറിയാനാവുക.
ശരാശരി നാല് യൂണിറ്റ് വരെ വേദന താങ്ങാനേ പലര്‍ക്കും കഴിഞ്ഞുള്ളൂ. മൂന്ന് യൂണിറ്റ് ആയപ്പോഴേക്കും വേദന അസഹനീയമായെന്ന് പങ്കെടുത്തവര്‍ പറയുന്നു. ആർത്തവ വേദനയെ കുറിച്ച് അവബോധമുണ്ടാക്കാനും ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന മൂഡ് സ്വിങ്സ്, ബുദ്ധിമുട്ടുകൾ എന്നിവ സമൂഹം തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യുന്നതിനുമാണ് സിമുലേറ്റര്‍ ഉപയോഗിച്ച് പരീക്ഷണത്തിന് തയ്യാറായതെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.