അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം, തന്റെ അമ്മ ചുംബിക്കുന്നത് പോലെ തോന്നി: മന്ത്രി സജി ചെറിയാൻ
'അമൃതാനന്ദമയി ഒരുപാട് ചാരിറ്റി പ്രവർത്തനം ചെയ്യുന്നു. ഭക്തർ വഴി അവർ നിരവധി പേരെ സഹായിക്കുന്നു'.
Photo | MediaOne
ആലപ്പുഴ: അമൃതാനന്ദമയിക്ക് സർക്കാർ വക ആദരം നൽകിയതും ആലിംഗനം ചെയ്ത് നെറുകയിൽ ചുംബിക്കുകയും ചെയ്തത് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നും അതാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും സജി ചെറിയാൻ പറഞ്ഞു. കായംകുളത്ത് നഗരസഭാ ഗ്രന്ഥശാലാ ഉദ്ഘാടന പരിപാടിയിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
'എന്റെ അമ്മ ചുംബനം തരുന്നത് പോലെയാണ് തോന്നിയത്. എന്റെ അമ്മയുടെ പ്രായമുണ്ട് അവർക്ക്. ഞാൻ ആ സ്ഥാനത്താണ് കണ്ടത്. അമ്മ ചുംബിച്ചപ്പോൾ ഞാൻ തിരിച്ചും ചുംബനം നൽകി, അതിനിവിടെ ആർക്കാണ് പ്രശ്നം?'- സജി ചെറിയാൻ ചോദിച്ചു. 25 വർഷം മുൻപ് അവർ യുഎന്നിൽ മലയാളത്തിൽ പ്രസംഗിച്ചു. അത് ചെറിയൊരു കാര്യമല്ല. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് അവർക്കുള്ളത്. ആ പ്രസംഗം താൻ കേട്ടു. അതൊരുപാട് ഇഷ്ടപ്പെട്ടു.
അമൃതാനന്ദമയി ഒരുപാട് ചാരിറ്റി പ്രവർത്തനം ചെയ്യുന്നു. ഭക്തർ വഴി അവർ നിരവധി പേരെ സഹായിക്കുന്നു. അവർ ദൈവം ആണോ അല്ലയോ എന്നത് തന്റെ വിഷയമല്ല. അവർ ദൈവം ആണെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. എല്ലാവർക്കും അവരുടെ ആലിംഗനത്തിൽ പെടാം, ഞങ്ങൾക്ക് പറ്റില്ല, അതങ്ങ് മനസിൽ വച്ചാൽ മതി എന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭയിൽ അമൃതാനന്ദമയി സംസാരിച്ചതിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ ഇന്നലെ ആദരിച്ചത്. വെള്ളിയാഴ്ച അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് സർക്കാരിന്റെ വക ആദരം സമർപ്പിച്ചത്. അമൃതാനന്ദമയിയെ ചേർത്തുപിടിച്ച് ആശ്ലേഷിച്ച് നെറുകയിൽ ചുംബിച്ച് ചിത്രങ്ങളെടുക്കാനായി മന്ത്രി പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയത്.
അമൃതാനന്ദമയിയെ സർക്കാർ ആദരിച്ചതിനെ പരിഹസിച്ച് സിപിഎം നേതാവ് പി. ജയരാജൻ്റെ മകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. 'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'- എന്നാണ് ജയിൻ രാജിൻ്റെ പോസ്റ്റ്. സർക്കാർ നടപടിക്കെതിരെ സിപിഎം അണികൾക്കിടയിൽ തന്നെ എതിർപ്പ് നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പി. ജയരാജന്റെ മകന്റെ എഫ്.ബി പോസ്റ്റ്. എന്നാൽ സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ല എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.