'അസ്വാഭാവികതയുണ്ട്, അധികം പുറത്തിറങ്ങാത്ത കുട്ടി കുളത്തില്‍ എങ്ങനെയെത്തിയെന്നറിയില്ല'; അന്വേഷണം ആരംഭിച്ച് പൊലീസ്
അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശി മുഹമ്മദ് അനസ് - താഹിറ ദമ്പതികളുടെ സുഹാന്‍റെ മൃതദേഹം കുളത്തില്‍ നിന്നാണ് ലഭിച്ചത്
പാലക്കാട്: ഒരുദിവസം നീണ്ടുനിന്ന തിരച്ചലും പ്രാര്‍ഥനകള്‍ക്കുമൊടുവിലാണ് ചിറ്റൂരില്‍ നിന്ന് കാണാതായ ആറുവയസുകാരന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒന്‍പതുമണിയോടെ കുളത്തില്‍ നിന്ന് കണ്ടെടുത്തത്. വീട്ടില്‍ നിന്ന് അധികം അകലയെല്ലാത്ത കുളത്തില്‍ നിന്ന് ഫയര്‍ഫോഴ്സാണ് മൃതദേഹം കണ്ടെടുത്തത്. അതേസമയം, മരിച്ച സുഹാന്‍ മൃതദേഹം കണ്ടെത്തിയ കുളത്തിനടക്കല്‍ എത്തിയെന്നതാണ് നാട്ടുകാരെയും വീട്ടുകാരെയും കുഴക്കുന്ന ചോദ്യം. സുഹാന്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് ആശാവര്‍ക്കര്‍ മീഡിയവണിനോട് പറഞ്ഞു.അതേസമയം,രണ്ടു ദിവസം മുന്‍പ് ബന്ധുക്കളായ കുട്ടികളോടൊപ്പം സമീപത്തെ പാര്‍ക്കിലേക്ക് വന്നിരുന്നുവെന്നും ആശാവര്‍ക്കര്‍ പറഞ്ഞു.
കുട്ടി എങ്ങനെയാണ് കുളത്തിന് സമീപമെത്തിയതെന്നും കുളത്തില്‍ വീണത് എങ്ങനെയാണെന്നതടക്കം പരിശോധിക്കുമെന്ന് ചിറ്റൂര്‍ നഗരസഭ ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം റോഡിന് സമീപത്തല്ലെന്നും സ്വമേധയാ അങ്ങോട്ട് പോകാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവികയുണ്ടെന്ന് പൊലീസ് അന്വേഷണം നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. സുഹാന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശി മുഹമ്മദ് അനസ് - താഹിറ ദമ്പതികളുടെ സുഹാനാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് സഹോദരനുമായി പിണങ്ങി ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.വീടിന് സമീപത്തെ കുളങ്ങളിലും , പാടത്തും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. സുഹാന് കേള്‍വിക്കും സംസാരശേഷിക്കും പ്രശ്നമുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.