'വാക്കുകൾ അനാദരവ് നിറഞ്ഞതും വേദനിപ്പിക്കുന്നതും'; ടി.എസ് ശ്യാംകുമാറിനെ അപമാനിച്ചതിൽ മാപ്പ് പറഞ്ഞ് മുജീബുറഹ്മാൻ
ക്ഷമാപണം സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച എല്ലാ ചർച്ചകളും എല്ലാവരും അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നതായും മുജീബുറഹ്‌മാൻ
കോഴിക്കോട്: ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ടി.എസ് ശ്യാംകുമാറിനെ അപമാനിച്ചതിൽ ക്ഷമാപണം നടത്തി കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം അധ്യാപകൻ ഡോ. എം.പി മുജീബുറഹ്‌മാൻ.
ഫോൺ സംഭാഷണത്തിനിടെ ഉപയോഗിച്ച ചില വാക്കുകൾ അനാദരവ് നിറഞ്ഞതും ശ്യാംകുമാറിനെ വേദനിപ്പിക്കുന്നതുമായിരുന്നു എന്നു മനസിലാക്കുന്നതായി മുജീബുറഹ്‌മാൻ പറഞ്ഞു.
ആ പദപ്രയോഗങ്ങൾ ഉപയോഗിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹത്തിനുണ്ടായ പ്രയാസത്തിന് നിർവ്യാജം ക്ഷമാപണം നടത്തുന്നതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
'ഒരു ദേശീയ സെമിനാറിൻ്റെ സംഘാടകനെന്ന നിലയിൽ ഡോ. ടി. എസ്. ശ്യാംകുമാറിനെ പ്രഭാഷകനായി ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഫോൺ സംഭാഷണ മധ്യേ ഞാൻ ഉപയോഗിച്ച ചില വാക്കുകൾ അനാദരവ് നിറഞ്ഞതും അദ്ദേഹത്തെ വേദനിപ്പിക്കുന്നതുമായിരുന്നു എന്നു മനസ്സിലാക്കുന്നു. ആ പദപ്രയോഗങ്ങൾ ഉപയോഗിക്കുവാൻ പാടില്ലാത്തതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. ഇതു കാരണം ഡോ. ടി എസ്. ശ്യാംകുമാറിനും ബന്ധപ്പെട്ടവർക്കും ഉണ്ടായ പ്രയാസത്തിന് നിർവ്യാജമായ ക്ഷമാപണം നടത്തുന്നു' -മുജീബുറഹ്‌മാൻ പറഞ്ഞു.
ക്ഷമാപണം സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച എല്ലാ ചർച്ചകളും എല്ലാവരും അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നതായും മുജീബുറഹ്‌മാൻ കൂട്ടിച്ചേർത്തു.
ക്ഷണിക്കപ്പെട്ട സെമിനാറിലേക്ക് എത്തിച്ചേരാനായി യാത്രാവിവരങ്ങൾ അന്വേഷിച്ച തന്നെ മുജീബ് റഹ്മാൻ അപമാനിച്ച വിവരം ടി.എസ്. ശ്യാംകുമാർ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.