പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ

''സർക്കാർ നിലപാട് പ്രതിഷേധാർഹം''

Update: 2021-09-22 16:16 GMT
Advertising

പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ. സച്ചാർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ചേർന്ന മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗമാണ് ആവശ്യമുന്നയിച്ചത്.

വിവാദങ്ങളിൽ നോക്കി നിൽക്കുന്ന സർക്കാർ നിലപാടിനോടുള്ള പ്രതിഷേധവും യോഗം രേഖപ്പെടുത്തി.

പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന കേരളത്തിന്റെ സാമൂഹിക സൗഹാർദ്ദത്തിന് വിരുദ്ധമാണെന്നും പ്രതിഷേധാർഹമാണെന്നുമാണെന്നുമാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്. വിദ്വേഷ പ്രസംഗത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ സർക്കാർ സ്വീകരിച്ച നിസ്സംഗ സമീപനത്തെ യോഗം കുറ്റപ്പെടുത്തി.

സർവകക്ഷി യോഗം നടത്താൻ തയാറാകുന്നത് നല്ലതാണെന്നും സൗഹാർദ്ദാന്തരീക്ഷം വീണ്ടെടുക്കാൻ ഗുണകരമാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

പരാമർശത്തിൽ ബിഷപ്പിനെതിരെ കേസ്സെടുക്കണമെന്ന ആവശ്യവും നിയമനടപടി സ്വീകരിക്കണമെന്ന കാര്യവും യോഗത്തിൽ ചർച്ചയായില്ലെന്ന് തങ്ങൾ അറിയിച്ചു.

ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ ക്രിസ്തീയ പണ്ഡിതർ തന്നെ രംഗത്ത് വന്നത് ആശ്വാസകരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളർഷിപ്പുൾപ്പെടെ സച്ചാർ പദ്ധതികളിൽ സർക്കാർ നിലപാടിനെതിരെ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. മുസ്‌ലിം ലീഗ്, സമസ്ത, ജമാഅത്തെ ഇസ്‌ലാമി, കെ.എൻ.എം, എം.ഇ.എസ് തുടങ്ങി 13 സംഘടനകൾ യോഗത്തിൽ പങ്കെടുത്തു. സമസ്ത എ.പി വിഭാഗം നേതാക്കൾ ആരും യോഗത്തിനെത്തിയില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News