മുട്ടിൽ വനംകൊള്ള: മരം മുറിച്ചുകടത്തിയ ലോറി കസ്റ്റഡിയിൽ

മരംകൊള്ളയില്‍ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു

Update: 2021-06-09 11:00 GMT
Editor : Shaheer | By : Web Desk
Advertising

വയനാട് മുട്ടിലിൽ മരം മുറിച്ചു കടത്താനുപയോഗിച്ച ലോറി കണ്ടെടുത്തു. താമരശ്ശേരിയിൽ വയനാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ലോറി കസ്റ്റഡിയിലെടുത്തത്.

അനധികൃതമായി മുറിച്ച തടികൾ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാനിരുന്ന ലോറിയാണ് പൊലീസിന്റെ പിടിയിലായത്. കുന്ദമംഗലം സ്വദേശിയുടേതാണ് വാഹനമെന്നാണ് അറിയുന്നത്. വാഹനം വയനാട്ടിലെ കൽപറ്റയിലേക്ക് കൊണ്ടുപോകും. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. താമരശ്ശേരിയിലെ വനം ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് കൽപറ്റയിൽനിന്നുള്ള സംഘം സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തത്.

അതിനിടെ, മരംകൊള്ളയിൽ ഡിഎഫ്ഒയുടെ പങ്ക് വ്യക്തമാക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. മരം മുറിച്ച കരാറുകാരനും മറ്റൊരാളും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വൻതോതിൽ വീട്ടിമരങ്ങൾ മുറിച്ചതായി സംഭാഷണത്തിൽ പറയുന്നുണ്ട്. മരം മുറിച്ച ആളുകളുടെ പേരുവിവരങ്ങളും ഇതിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മുറിച്ച മരങ്ങൾ പല ഡിപ്പോകളിലായി ഒളിപ്പിച്ചിരിക്കുകയാണെന്നാണ് അറിയുന്നത്.

അതിനിടെ, മരംകൊള്ളയില്‍ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സർക്കാർ കോടതിയിൽ സമ്മതിച്ചിരുന്നു. മരം മുറിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹരജി കോടതി തള്ളി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News