ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റിന്റെ നടപടി ജനാധിപത്യ വിരുദ്ധം: എം.വി ഗോവിന്ദൻ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിൽ വയനാട്ടിലും, ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണോ കെ.പി.സി.സിയുടെ അഭിപ്രായമെന്ന് വ്യക്തമാക്കണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

Update: 2023-04-01 12:20 GMT

എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നൽകിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും, നിയമവാഴ്ചക്ക് കളങ്കമേൽപ്പിക്കുന്നതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സമീപകാലത്ത് സമാനമായ കേസുകളിൽ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങൾക്ക് ബലം നൽകുന്നതാണ് കെ.പി.സി.സിയുടെ നിലപാട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അധികാര ദുർവിനിയോഗത്തിലൂടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിൽ വയനാട്ടിലും, ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണോ കെ.പി.സി.സിയുടെ അഭിപ്രായമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോകസഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാർടികൾ യോജിച്ച് അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകർത്ത് ബി.ജെ.പിക്ക് ശക്തിപകരാനാണ് കെ.പി.സി.സിയുടെ ശ്രമം. അപകീർത്തി കേസ് മറയാക്കി പ്രതിപക്ഷ എം.പിമാരെ അയോഗ്യനാക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമത്തെ ശക്തമായി എതിർത്ത പാർടിയാണ് സി.പി.എം. സൂറത്ത് കോടതി അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ചപ്പോൾ ധൃതിപിടിച്ച് അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി സ്വേച്ഛാധിപത്യമാണെന്ന് വിലയിരുത്തിയ പാർട്ടിയാണ് സി.പി.എം.

ആം ആദ്മി പാർട്ടി നേതാവും, ഡൽഹി ഉപമുഖ്യമന്ത്രിയുമായ സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനേയും, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനെയും സി.പി.എം നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ ഇത്തരം നടപടികൾക്ക് സാധുത നൽകുന്നതാണ് കെ.പി.സി.സി കൈക്കൊള്ളുന്ന നിലപാട്. കെ.പി.സി.സി പ്രസിഡന്റിന്റെ ആർ.എസ്.എസിനോടുള്ള വിധേയത്വം പ്രസിദ്ധമാണ്. ആർ.എസ്.എസ് ശാഖക്ക് കാവൽ നിന്നതായി കെ. സുധാകരൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വയം തീരുമാനിച്ചാൽ ആര് എതിർത്താലും ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ കെ. സുധാകരൻ, മതനിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിച്ച നെഹ്റു പോലും ബി.ജെപിയുമായി സന്ധിചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് തന്റെ ബി.ജെ.പി പ്രേമത്തെ ന്യായീകരിച്ചിട്ടുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News