പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാനാകാതെ എൻ.ഡി.എ; കെ.സുരേന്ദ്രൻ മത്സരിക്കണമെന്ന് ബി.ജെ.പി

മറ്റു മുന്നണികൾ പ്രമുഖരെ ഇറക്കുമ്പോൾ ബിജെപി അധ്യക്ഷൻ മാറി നിൽക്കുന്നത് ശരിയല്ലെന്നാണ് പാർട്ടി സർവേഫലം

Update: 2024-02-18 01:48 GMT
Editor : rishad | By : Web Desk

പത്തനംതിട്ടയിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ആവാതെ എൻ.ഡി.എ. കേന്ദ്ര നേതൃത്വത്തിന്‍റെ നി‍ർദേശത്തെ തുടർന്ന് ബി.ജെ.പി നടത്തിയ അഭിപ്രായ സർവേയിൽ കെ.സുരേന്ദ്രൻ മത്സരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. പി.സി ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ ബി.ഡി.ജെ.എസിനുള്ള വിയോജിപ്പ് കാരണം സ്ഥാനാർഥി പ്രഖ്യാപനം വൈകുകയാണ്.

എൽ.ഡി.എഫിനായി തോമസ് ഐസക്കും യുഡിഎഫിനായി ആന്‍റോ ആന്‍റണി എന്നുള്ളതും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇനി അറിയാനുള്ളത് എൻ.ഡി.എ സ്ഥാനാർഥി ആരെന്നുള്ളതാണ്. എന്നാൽ എൻ.ഡി.എയിൽ സ്ഥാനാർഥിയായി ആരെ ആക്കും എന്നതിലെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശപ്രകാരം നടത്തിയ അഭിപ്രായ സർവേയില്‍ സുരേന്ദ്രന്റെ പേരാണ് ഉയർന്നുവന്നത്.

Advertising
Advertising

മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസാണ് ജില്ലാ ഭാരവാഹികളോടും മണ്ഡലം പ്രസിഡന്‍റുമാരോടും നേരിട്ട് അഭിപ്രായം തേടിയത്. പി.സി. ജോർജ്ജിന് പകരം കെ. സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ഭൂരിഭാഗവും ആവശ്യപ്പെട്ടു. മറ്റു മുന്നണികൾ പ്രമുഖരെ ഇറക്കുമ്പോൾ ബി.ജെ.പി അധ്യക്ഷൻ മാറി നിൽക്കുന്നത് ശരിയല്ലെന്നാണ് സർവേഫലം. എന്നാൽ മത്സരിക്കാൻ ഇല്ലെന്നുള്ളതാണ് സുരേന്ദ്രന്റെ നിലപാട്.

സർവേയിൽ രണ്ടാമതായി കേട്ട പേര് പി.സി ജോർജിൻ്റേതാണ് . എന്നാൽ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെസിന് പി.സി ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ താല്പര്യമില്ല. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്വമാണ് പി.സി ജോർജിനെ ബിജെപിയിലേക്ക് ലയിപ്പിച്ചത്. പത്തനംതിട്ടയ്ക്ക് പകരം കോട്ടയം നൽകാമെന്ന് കരുതിയാൽ അവിടെയും വിലങ്ങുതടി ബി.ഡി.ജെ.എസ് തന്നെ. പി.സി. ജോർജിന് സീറ്റ് ഉറപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇനി മറ്റ് വഴികൾ തേടേണ്ടിവരും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News