'ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പ്; ഒടുവിൽ വെല്ലിംഗ്ടണിലേക്ക് രാജകീയമായി തിരിച്ചെത്തി കിവി പക്ഷികൾ

മനുഷ്യർ ന്യൂസിലാൻഡിൽ എത്തുന്നതിന് മുൻപ് ഏകദേശം 12 ദശലക്ഷത്തോളം കിവി പക്ഷികൾ ഇവിടെ വിഹരിച്ചിരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്

Update: 2026-05-25 05:47 GMT

വെല്ലിംഗ്ടൺ: ഒരു രാജ്യത്തിന്റെ ഏറ്റവും പ്രശസ്തമായ ദേശീയ പ്രതീകം ഒരു നൂറ്റാണ്ടിലേറെക്കാലം നഗരത്തിൽ നിന്ന് അപ്രത്യക്ഷമാവുകയും, ഒടുവിൽ അത് സ്വന്തം മണ്ണിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. അത്തരമൊരു അപൂർവ്വ നിമിഷത്തിനാണ് ഇപ്പോൾ ന്യൂസിലൻഡ് തലസ്ഥാനമായ വെല്ലിംഗ്ടൺ സാക്ഷ്യം വഹിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് ഇവിടുത്തെ കുന്നുകളിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷമായ അവരുടെ പ്രിയപ്പെട്ട കിവി പക്ഷികൾ ചരിത്രപരമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

പറക്കാൻ കഴിയാത്ത, നാണംകുണുങ്ങികളായ ഈ പക്ഷികൾ ന്യൂസിലൻഡിന്റെ സ്വത്വവുമായി അത്രമേൽ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; അതുകൊണ്ടുതന്നെയാണ് അവിടുത്തെ നാട്ടുകാരെ പൊതുവെ 'കിവികൾ' എന്ന് വിളിക്കുന്നത്. ആവാസവ്യവസ്ഥയുടെ നാശവും, പുറത്തുനിന്നെത്തിയ എലികൾ, കാട്ടുപൂച്ചകൾ, സ്റ്റോട്ടുകൾ  തുടങ്ങിയ വേട്ടമൃഗങ്ങളുടെ കടന്നുകയറ്റവുമാണ് ഒരുകാലത്ത് ഇവയെ ഈ പ്രദേശത്തുനിന്ന് പൂർണ്ണമായി തുടച്ചുനീക്കിയത്.

Advertising
Advertising

എന്നാൽ ഇപ്പോൾ, ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ വലിയൊരു വന്യജീവി സംരക്ഷണ ദൗത്യത്തിന്റെ ഫലമായി ഈ അപൂർവ്വ പക്ഷികൾ തങ്ങളുടെ പഴയ ആവാസകേന്ദ്രം വീണ്ടെടുക്കുകയാണ്. ഇതിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം ഏഴ് കിവി പക്ഷികളെക്കൂടി വെല്ലിംഗ്ടണിലെ വന്യപ്രകൃതിയിലേക്ക് തുറന്നുവിട്ടു. 'ക്യാപിറ്റൽ കിവി പ്രോജക്റ്റിന്' കീഴിൽ വനത്തിലേക്ക് തിരികെ വിട്ട 250-ാമത്തെ കിവി പക്ഷിയും ഇതിൽ ഉൾപ്പെടുന്നു എന്നത് ഈ പദ്ധതിയുടെ ചരിത്രപരമായ ഒരു നാഴികക്കല്ലാണ്.

മനുഷ്യർ ന്യൂസിലാൻഡിൽ എത്തുന്നതിന് മുൻപ് ഏകദേശം 12 ദശലക്ഷത്തോളം കിവി പക്ഷികൾ ഇവിടെ വിഹരിച്ചിരുന്നു എന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്.  നിലവിൽ ന്യൂസിലൻഡിൽ ആകെ ഏകദേശം 70,000 കിവികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവയുടെ ജനസംഖ്യയിൽ പ്രതിവർഷം 2 ശതമാനം കുറവ് രേഖപ്പെടുത്തുന്നുമുണ്ട്.

വന്യതയിലേക്ക് തുറന്നുവിടുന്നതിന് മുൻപ് ഈ പക്ഷികളെ ന്യൂസിലൻഡ് പാർലമെന്റിൽ എത്തിച്ചിരുന്നു. ജനപ്രതിനിധികളും സ്കൂൾ കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ഈ അപൂർവ പക്ഷിയെ ആദ്യമായി അടുത്തുകാണാൻ ഇത് അവസരമൊരുക്കി.

പക്ഷികളെ വെറുതെ തുറന്നുവിടുകയല്ല ഈ പദ്ധതിയിലൂടെ ചെയ്തത്. കഴിഞ്ഞ ഒരു ദശകമായി പ്രാദേശിക മാവോറി സമൂഹങ്ങൾ, ഭൂവുടമകൾ, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്ന് പക്ഷികൾക്കായി 24,000 ഹെക്ടർ വിസ്തൃതിയുള്ള ഒരു സുരക്ഷിത മേഖല ഒരുക്കിയിരുന്നു. കിവി കുഞ്ഞുങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായ സ്റ്റോട്ടുകളെ പിടികൂടാൻ അയ്യായിരത്തിലധികം കെണികളാണ് ഈ പ്രദേശത്ത് സ്ഥാപിച്ചത്. ഇതിന്റെ ഫലമായി കിവി കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് 90 ശതമാനമായി ഉയർത്താൻ സാധിച്ചു.

വേലി കെട്ടിത്തിരിച്ച വന്യജീവി സങ്കേതങ്ങളിൽ പക്ഷികളെ അടച്ചിടുന്നതിന് പകരം, ജനങ്ങൾ ജീവിക്കുന്ന നഗരപ്രദേശങ്ങളിലേക്ക് അവയെ സ്വാഭാവികമായി തിരികെ കൊണ്ടുവരിക എന്ന വലിയ ലക്ഷ്യമാണ് ഈ പ്രോജക്റ്റിനുള്ളത്. നിലവിൽ രാത്രികാലങ്ങളിൽ മൗണ്ടൻ ബൈക്ക് യാത്രക്കാരും, വീടുകളിലെ സുരക്ഷാ ക്യാമറകളും ഈ പക്ഷികളുടെ സാന്നിധ്യം വെല്ലിംഗ്ടണിൽ സ്ഥിരീകരിക്കുന്നുണ്ട്. തദ്ദേശീയ വന്യജീവികൾക്ക് ഭീഷണിയായ സസ്തനികളെ പൂർണ്ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ന്യൂസിലാൻഡിന്റെ 'പ്രെഡേറ്റർ ഫ്രീ 2050' ദൗത്യത്തിന് വലിയ ഊർജ്ജമാണ് ഈ വിജയം നൽകുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News