Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
നിലമ്പൂർ: നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതോടെ സർക്കാരിൻറെ ഇടപെടലുകളിൽ തിരുത്തൽ വരുത്താൻ സിപിഎം. ക്ഷേമ പെൻഷൻ അടക്കമുള്ളവയിൽ മുൻഗണന തീരുമാനിച്ച് മുന്നോട്ടുപോകാനുള്ള ആലോചന പാർട്ടി തലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരമില്ലെന്ന് പരസ്യമായി പറയുമ്പോഴും പാർട്ടി നേതൃയോഗങ്ങളിൽ സർക്കാരിന്റെ ഭരണവും ഇഴകീറി പരിശോധിക്കും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായതോടെയാണ് സർക്കാരിന് മുൻഗണനാക്രമത്തിൽ സിപിഎം മാറ്റം വരുത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേമ പെൻഷൻ കുടിശ്ശിക അടക്കം വിതരണം ചെയ്തു വരുന്നത്. എന്നാൽ നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം സർക്കാരിനും സിപിഎമ്മിനും മുന്നിൽ മറ്റു ചില ചോദ്യങ്ങൾ കൂടി ഉയർത്തുന്നുണ്ട്.
യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും അൻവർ വോട്ട് പിടിച്ചിട്ടുണ്ടെങ്കിലും എൽഡിഎഫിൽ നിന്ന് പോയ വോട്ടുകൾ സർക്കാർ വിരുദ്ധ വികാരത്തിന്റെ ഭാഗമാണ്. എൽഡിഎഫ് നേട്ടം പ്രതീക്ഷിച്ച പോത്തുകൽ, കരുളായി, അമരമ്പലം, പഞ്ചായത്തുകളിൽ കാര്യമായ വോട്ട് നേടാൻ കഴിയാതിരുന്നത് ഭരണ വിരുദ്ധ വികാരത്തിന്റെ ഭാഗമായി കണക്കാക്കാം. തദേശ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാരിൻറെ പ്രവർത്തനങ്ങളിലും മുൻഗണനാക്രമത്തിലും വീണ്ടും മാറ്റം വരുത്താൻ സിപിഎം നേതൃത്വം തീരുമാനമെടുത്തേക്കും. ക്ഷേമപെൻഷൻ വർധനവ് അടക്കമുള്ള കാര്യങ്ങൾ സിപിഎമ്മിന്റെ പരിഗണനയിലേക്ക് ഉടൻ വരും എന്നാണ് സൂചന. ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾ ഒന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കില്ല.