Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് ജില്ലകളിൽ ഒരേസമയം നിപ റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. മലപ്പുറത്തും പാലക്കാടും റിപ്പോർട്ട് ചെയ്ത നിപ കേസുകൾക്ക് നേരിട്ട് ബന്ധമില്ല. നിലവിൽ 461 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. മലപ്പുറത്ത് 252 പേരും പാലക്കാട് 209 പേരും ഉൾപ്പെടെ ആകെ 461 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 27 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ പെട്ടവരാണ്.
4 പേർക്ക് പനി ലക്ഷണങ്ങളുണ്ട്. ഇതിൽ രണ്ടുപേർ മലപ്പുറത്തെ രോഗിയുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവർത്തകരാണ്. രണ്ടുപേർ പാലക്കാട്ടെ രോഗിയുമായി ബന്ധപ്പെട്ടവരാണ്. മലപ്പുറം, പാലക്കാട്,കോഴിക്കോട്, കണ്ണൂർ എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ചികിത്സയിമുള്ളത്. വൈറസ് മറ്റൊരാളിലേക്ക് പകർന്നിട്ടുണ്ടെങ്കിൽ രോഗ ലക്ഷണങ്ങൾ വരാൻ ഇടയുള്ള സമയമാണിതെന്നും ഈ സമയം ഏറെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു
48പേരുടെ സാമ്പിളുകൾ പരിശോധിച്ചു. 23 പേർ മഞ്ചേരി മെഡിക്കൽ കോളേജിലും. 23 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് . 46 സാമ്പിളുകൾ നെഗറ്റീവ് ആണ് രണ്ട് സാമ്പിളുകളാണ് പോസിറ്റീവായത്. മലപ്പുറം ജില്ലയില്‍ കണ്ടൈൻമെന്റ് സോണുകളിൽ ഉൾപ്പെട്ട 8706 വീടുകളില്‍ പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള സര്‍വൈലന്‍സ് പൂര്‍ത്തിയാക്കിട്ടുണ്ട്. അതേസമയം നിപ്പ പ്രതിരോധത്തിൽ വനം വകുപ്പിന്റെ സഹകരണം ഉറപ്പുവരുത്തുമെന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.