ശിരോവസ്ത്ര വിവാദം: സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്
സ്കൂളിൻ്റെ പിടിഎ തെരഞ്ഞെടുപ്പ് അശാസ്ത്രീയം എന്നും കണ്ടെത്തൽ
Photo| Special Arrangement
https://www.mediaoneonline.com/preview/story-179015
തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. സ്കൂളിൻ്റെ പിടിഎ തെരഞ്ഞെടുപ്പ് അശാസ്ത്രീയം എന്നും കണ്ടെത്തി.
മാനേജ്മെൻ്റിൻ്റെ താല്പര്യ സംരക്ഷിക്കുന്ന രീതിയിൽ ആണ് പിടിഎ തെരഞ്ഞെടുപ്പെന്നും കുട്ടിയെ ക്ലാസ്സിൽ കയറ്റാതെ പുറത്ത് നിർത്തിയ നടപടി ഗുരുതര കൃത്യവിലോപമാണെന്നും ഉപ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനം നടന്നതായും പറയുന്നു.
ശിരോവസ്ത്രം ധരിച്ചെത്തുന്നവരെ സ്കൂളിൽ പ്രവേശിപ്പിക്കാറില്ലെന്ന് പിടിഎ പ്രസിഡൻറ് മൊഴി നൽകി. എന്നാൽ തലയിലൂടെ ഷാൾ ചുറ്റി(ശിരോവസ്ത്രം) വരാൻ പാടില്ല എന്ന് കൃത്യമായി സ്കൂൾ നിയമത്തിൽ രേഖപെടുത്താത്തത് എന്തെന്നുള്ള ചോദ്യത്തിനു മറുപടി പറയാൻ സ്കൂൾ മാനേജെന്റ്റ്റിന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരൻ്റെ മതപരമായ മൌലിക അവകാശങ്ങൾക്ക് വിരുദ്ധമായ നടപടികൾ സ്കൂൾ കൈക്കൊള്ളുന്നത് ഗുരുതരമായ വീഴ്ചയായും ഇതിൽ വിലയിരുത്തുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ ആണ് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.