'നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണമില്ല'; കുടുംബത്തിന്‍റെ ഹരജി തള്ളി കോടതി
പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടയെന്ന വാദവും കോടതി അംഗീകരിച്ചില്ല
കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി കോടതി തള്ളി. കുടുംബത്തിന്റെ വാദങ്ങൾ നേരത്തെ മേൽ കോടതികൾ പരിശോധിച്ചതാണെന്ന് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് കോടതി വ്യക്തമാക്കി.കേസ് വിചാരണ നടപടികൾക്കായി തലശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി.
കേസിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിക്ക് അനുകൂലമായ പഴുതുകൾ ഉണ്ടെന്നായിരുന്നു നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചില്ല, ആയതിനാൽ കേസിൽ തുടരന്വേഷണം എന്നതായിരുന്നു ഹരജിയിൽ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ഹൈക്കോടതിയും സുപ്രിം കോടതിയും തള്ളിയ വാദങ്ങൾ ഹരജിയിൽ പരാതിക്കാരൻ വീണ്ടും ആവർത്തിക്കുകയാണെന്നായിരുന്നു കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. പൊലീസ് അന്വേഷണത്തിൽ
വീഴ്ചയുണ്ടയെന്ന വാദവും കോടതി അംഗീകരിച്ചില്ല.
വിചാരണ നടപടിക്കായി കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. തുടരന്വേഷണ ഹർജിയിൽ തീർപ്പായതോടെ കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് പി.പി ദിവ്യയുടെ തീരുമാനം.