Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
തൃശൂർ: തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായുള്ള അന്വേഷണത്തിൽ ദുരൂഹത. തമിഴ്നാട് ക്യൂ ബ്രാഞ്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ നിർണായക ദൃശ്യങ്ങൾ ഡിലീറ്റായി. ബാലമുരുകൻ ബൈക്ക് മോഷ്ടിച്ച് കടന്നു കളയുന്ന സമയത്തെ ദൃശ്യങ്ങളാണ് ഡിലീറ്റ് ആയത്.
തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം തൃശൂരിൽ എത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ക്യൂ ബ്രാഞ്ച് ശ്രമം തുടങ്ങി. പാടുകാട് ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിൽ മുഴുവൻ ദൃശ്യങ്ങളും ഡിലീറ്റാവുകയായിരുന്നു.
കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ചാണ് ബാലമുരുകൻ കടന്നുകളഞ്ഞത്. സംഭവത്തിനുശേഷം ബാലമുരുകൻ ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്നാട് പൊലീസിന്‍റെ മൊഴി സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പൊലീസുകാർ ഇയാളെ വിലങ്ങ് അണിയിക്കാതെ സ്വകാര്യ കാറിൽ അലസമായി കൊണ്ടുപോയതാണ് കടന്നുകളയാൻ കാരണമായത്. ബാലമുരുകൻ എവിടെ എന്നതു സംബന്ധിച്ച് ഇന്നലെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.