കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്നതാ പ്രദര്‍ശനം; പ്രതി സവാദിന് ജാമ്യം അനുവദിച്ച് കോടതി

യുവതിയുടെത് വ്യാജ പരാതിയാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിന് സ്വീകരണം നൽകുമെന്നും ഓള്‍ കേരള മെൻസ് അസോസിയേഷൻ ഭാരവാഹി വട്ടിയൂർകാവ് അജിത് കുമാർ പറഞ്ഞു

Update: 2023-06-03 13:42 GMT
Advertising

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിലെ പ്രതി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡി.സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസിൽ വച്ച് യുവതിക്ക് നേരെ സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു സവാദിനെതിരെയുള്ള പരാതി.

സംഭവത്തിൽ യുവതി പ്രതികരിച്ചതോടെ കണ്ടക്ടറെത്തി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. ഇതിനെ തുടർന്ന് ബസിൽ നിന്നും ഇറങ്ങി ഓടിയ സവാദിനെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ യുവതി തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസ് അങ്കമാലിയിൽ എത്തിയപ്പോള്‍ സവാദ് യുവതിയുടെ അടുത്ത് വന്നിരിക്കുകയായിരുന്നു. യുവതിക്കും മറ്റൊരു യാത്രക്കാരിക്കുമിടയില്‍ സ്ത്രീകളുടെ സീറ്റിലിരുന്ന സവാദ് ഒരു കൈകൊണ്ട് യുവതിയുടെ സറീരത്തിൽ ഉരസുകയും ശേഷം പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിച്ച് സ്വയംഭോഗം ചെയ്തെന്നുമാണ് യുവതിയുടെ പരാതി. യുവാവ് അറിയാതെ അയാളുടെ വീഡിയോ എടുത്ത യുവതി എഴുന്നേറ്റ് ഉച്ചത്തില്‍ പ്രതികരിക്കുകയായിരുന്നു. ഇത് കേട്ടെത്തിയ കണ്ടക്ടർ മാത്രമാണ് ഇയാള്‍ക്കെതിരെ പ്രതികരിച്ചത്. യുവാവിനെതിരെ താന്‍ പ്രതികരിച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ അനങ്ങിയില്ലെന്ന് യുവതി പറഞ്ഞിരുന്നു.

അതേ സമയം യുവതിയുടെത് വ്യാജ പരാതിയാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിന് സ്വീകരണം നൽകുമെന്നും ഓള്‍ കേരള മെൻസ് അസോസിയേഷൻ ഭാരവാഹി വട്ടിയൂർകാവ് അജിത് കുമാർ പറഞ്ഞു. കേസിൽ പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്നും ഇത് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അജിത് കുമാർ വ്യക്തമാക്കി. യുവതിയുടേത് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള ശ്രമമാണെന്നും അജിത് കുമാർ ആരോപിച്ചു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News