ഒ.സദാശിവൻ കോഴിക്കോട് മേയറാവും; ഡോ.ജയശ്രീ ഡെപ്യൂട്ടി മേയറാവും
മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്ക് മത്സരിക്കുമെന്ന് എം.കെ. രാഘവൻ എംപി
കോഴിക്കോട്: തടമ്പാട്ടുത്താഴം വാർഡിൽ നിന്ന് വിജയിച്ച ഒ.സദാശിവൻ കോഴിക്കോട് മേയറാവും. നിലവിലെ സിപിഎം കൗൺസിൽ പാർട്ടി ലീഡറാണ് ഒ.സദാശിവൻ. സിപിഎം വേങ്ങേരി ഏരിയ കമ്മിറ്റി അംഗവുമാണ് സദാശിവൻ. നിലവിലെ ഭരണസമിതിയിലെ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സണായ ഡോ.ജയശ്രീ ഡെപ്യൂട്ടി മേയറാവും. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാവും.
സദാശിവന്റെയും ഡോ.ജയശ്രീയുടേയും പേരുകൾ മേയർ സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. രണ്ട് തവണ കൗൺസിലറായ സദാശിവന്റെ പരിചയസമ്പന്നതയാണ് സദാശിവന്റെ പേരിലേക്ക് എത്താനുള്ള കാരണം. യുഡിഎഫ് സീറ്റെണ്ണം വർധിപ്പിച്ച സാഹചര്യത്തിൽ മൂന്ന് സ്റ്റാന്റിങ് കമ്മിറ്റികളും ഇത്തവണ എൽഡിഎഫിന് കിട്ടില്ല. 26 നാണ് കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ്. അതിന് മുമ്പായി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും.
കോഴിക്കോട് കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്ക് മത്സരിക്കുമെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും. ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപിയുടെ പിന്തുണ വേണ്ടെന്നും എം.കെ രാഘവൻ എംപി പറഞ്ഞു.