ഓഫർ തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്; ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകൾ കൈമാറി
ക്രൈംബ്രാഞ്ച് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും
എറണാകുളം: ഓഫർ തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകൾ ആണ് ഇപ്പോൾ കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘം വരും. അതേസമയം അനന്തു കൃഷ്ണൻ അറസ്റ്റിലായിട്ടും, ഓഫർ തട്ടിപ്പ് സംഘം ഓൺലൈനിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുകയാണ്. സ്കൂട്ടറും, മറ്റ് ഉപകരണങ്ങളും ബുക്ക് ചെയ്യാൻ ആപ്പിൾ ഇപ്പോഴും സൗകര്യമുണ്ട്.
ഇടുക്കിയിലെ തോട്ടം തൊഴിലാളികളും ഓഫർ തട്ടിപ്പിനിരയായാതായി പൊലീസ് ഇന്ന് കണ്ടെത്തിയിരുന്നു. മറയൂരിലും, കാന്തല്ലൂരിലും 500ൽ അധികം സ്ത്രീകളാണ് തട്ടിപ്പിനിരയായത്. അനന്തുവിനെതിരെ 160 പരാതികളാണ് മറയൂർ സ്റ്റേഷനിൽ ലഭിച്ചത്. ഇടുക്കി ജില്ലയിൽ അനന്തുവിനെതിരെ 1400 പരാതികളും ലഭിച്ചിട്ടുണ്ട്. അനന്തുവിനെതിരെ പരാതി കൊടുക്കരുതെന്ന് ആവശ്യപ്പെടുന്ന സീഡ് കോഡിനേറ്ററുടെ ശബ്ദസന്ദേശം ഇതിനിടെ പുറത്ത് വന്നിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.