വകയിരുത്തിയ 63.01 കോടിയിൽ ചെലവാക്കിയത് 2.79 ശതമാനം മാത്രം; ന്യൂനപക്ഷക്ഷേമം കടലാസില്‍

പത്തു പദ്ധതികളില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല

Update: 2023-12-30 03:41 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ ഇഴയുന്നുവെന്ന് ആസൂത്രണ ബോർഡിന്‍റെ കണക്കുകൾ തെളിയിക്കുന്നു. ന്യൂനപക്ഷ ക്ഷേമത്തിനായി മൈനോറിറ്റി വെൽഫെയർ ഡയറക്ടറേറ്റിന് കീഴിലെ ബജറ്റിൽ 63.01 കോടി വകയിരുത്തിയതിൽ ഇതുവരെ ചെലവാക്കിയത് 2.79 ശതമാനം മാത്രമാണ്.

ആകെ 13 പദ്ധതികളാണ് മൈനോരിറ്റി വെൽഫെയർ ഡയറക്ടറേറ്റിന് കീഴിലുള്ളത്. ആസൂത്രണ ബോർഡ് കണക്ക് പ്രകാരം ഇതിൽ പത്തു പദ്ധതികൾക്ക് ഒരു രൂപ ചെലവാക്കിയിട്ടില്ല. പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ കുട്ടികൾക്ക് സ്കോളർഷിപ്പിന് 6.52 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ഇതില്‍ ഒരു രൂപ പോലും നൽകിയില്ല. ഇതിന് പുറമേ നഴ്സിങ് ഡിപ്ലോമ, പാര മെഡിക്കൽ കോഴ്സിന് പഠിക്കുന്നവർക്ക് സ്കോളർഷിപ്പ്, സി.എ, ഐ.സി.ഡബ്യൂ.എ കോഴ്സിനുള്ള സഹായം, മൈനോരിറ്റി റിസര്ച്ച് ഇന്സിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസ സഹായ പദ്ധതികളും ഒരിഞ്ച് മുന്നോട്ടുനീങ്ങിയിട്ടില്ല.

മുസ്‍ലിം സ്ത്രീകൾക്ക് പ്രീ മാരിറ്റൽ കൗൺസിലിങ്, കുടിവെള്ള പദ്ധതി തുടങ്ങിയവയും പ്രഖ്യാപനത്തില്‍ ഒതുങ്ങി. വകുപ്പിന്റെ ആധുനികവത്കരണം വരെയുള്ളവയുടെ സ്ഥിതിയും സമാനമാണ്. കരിയർ ഗൈഡൻസ് പ്രോഗ്രാം വകയിരുത്തിയതില്‍ 1.67 ശതമാനം തുക മാത്രമാണ് ഇതുവരെ നൽകിയത്.

ഡിപ്ലോമ കോഴ്സിന് 82 ലക്ഷം അനുവദിച്ചതിൽ 84 ശതമാനം തുകയും ചെലവഴിച്ചിട്ടുണ്ട്. മൈനോരിറ്റി വിഭാഗത്തിൽ വിവാഹബന്ധം ഉപേക്ഷിച്ച സ്ത്രീകൾക്കായുള്ള ഹൗസിങ് പദ്ധതിക്കും കുറച്ചെങ്കിലും പണം നൽകാൻ തയാറായി. അഞ്ചു കോടി ബജറ്റിൽ വകയിരുത്തിയ പദ്ധതിക്ക് ഇതുവരെ നൽകിയത് ഒരു കോടി രൂപയാണ്.

Full View

കേന്ദ്ര പദ്ധതിയായ ന്യൂനപക്ഷങ്ങളുടെ ബഹുമുഖ വികസനത്തിനുള്ള 24 കോടി രൂപയുടെയും 16 കോടിയുടെയും രണ്ട് പദ്ധതികളുടെ അവസ്ഥ കൂടി കേട്ടാൽ ഞെട്ടും. രണ്ടിലും നയാ പൈസ ചെലവഴിച്ചിട്ടില്ല. ന്യൂനപക്ഷക്ഷേമം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. 

Summary: Kerala state govt's minority welfare schemes lags as only three percent of the 63 crore allocated fund was spent

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News